2012, മേയ് 26, ശനിയാഴ്‌ച

ലൈംഗികതയുടെ പെരുമാറ്റച്ചട്ടങ്ങള്‍


 അല്ലാഹു ആദ്യം മനുഷ്യനെ മണ്ണില്‍ നിന്നുണ്ടാക്കി. ജീവനും മനസ്സും സംവിധാനിച്ച് അല്ലാഹുവില്‍നിന്നുള്ള ആത്മാംശവും ഊതി അവനെ സമ്പൂര്‍ണ മനുഷ്യനാക്കി. പിന്നെ അവനില്‍നിന്ന് ഇണയെ സൃഷ്ടിച്ചു. ഇണയും തുണയും ചേര്‍ന്ന് ലൈംഗികബന്ധത്തിലൂടെ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ വ്യവസ്ഥയും സിശ്ചയിച്ചു. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രകൃതിപരമായ ആകര്‍ഷണം അവരുടെ ജൈവഘടനയില്‍ ഉദ്ഭൂതമാക്കപ്പെട്ട ഒന്നാണ്. ജീവിതത്തിന്റെ വികാസത്തിനും ഭൂമിയില്‍ മനുഷ്യന്റെ ദൈവികപ്രാതിനിധ്യ സാക്ഷാല്‍ക്കാരത്തിനും അല്ലാഹു ഏര്‍പ്പെടുത്തിയ അത്യദ്ഭുതകരവും അനുഭൂതിദായകവുമായ ഒരു സംവിധാനമാണത്. ഇതു മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ട ഒരു വികാരമാണ്്. ഇത്തരം ഒരു വികാരത്തെ വരിഞ്ഞുമുറുക്കി അടിച്ചമര്‍ത്താനല്ല, അനുവദനീയമായ മാര്‍ഗത്തിലൂടെ അതിന്റെ സ്വാഭാവികമായ നിയോഗപൂര്‍ത്തീകരണത്തിനു വഴിയൊരുക്കാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. വ്യക്തിയുടെ സ്വഭാവശുദ്ധിയും കുടുംബത്തിന്റെ ധാര്‍മികശുദ്ധിയും സമൂഹത്തിന്റെയും നേതൃത്വത്തിന്റെയും സംസ്കാരശുദ്ധിയും ഉന്നംവച്ച വ്യക്തമായൊരു സാമൂഹികശിക്ഷണമാണ് ഇക്കാര്യത്തില്‍ ഇസ്ലാം  മുന്നോട്ടുവയ്ക്കുന്നത്. നിത്യേന സ്ത്രീപീഡനസംഭവങ്ങള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സമകാലികത്തില്‍ ഇസ്്ലാം നിര്‍ദേശിക്കുന്ന ലൈംഗികസദാചാര പെരുമാറ്റരീതിയെക്കുറിച്ച് പൊതുസമൂഹത്തില്‍ ഗൌരവപൂര്‍ണമായ ചര്‍ച്ചനടത്തുന്നതിനും പ്രായോഗികനടപടികള്‍ സ്വീകരിക്കുന്നതിനും ഇക്കാര്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടതു സത്യവിശ്വാസിസമൂഹത്തിന്റെ ബാധ്യതയാണ്. 


പരിപാവനമായ ഒരു വികാരത്തെ കേവല ഭൌതിക നൈമിഷികാനുഭൂതിക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്നതിനെ കുറ്റകരമായും കഠിനശിക്ഷയര്‍ഹിക്കുന്ന പാപമായും അല്ലാഹു നിശ്ചയിച്ചു. വിവാഹേതര ലൈംഗികബന്ധങ്ങളില്‍ നൈമിഷിക ഭൌതിക സുഖാസ്വാദനത്തിനപ്പുറം മറ്റ് അനുഭൂതികളൊന്നുമില്ല. അതില്‍ ആത്മീയതയില്ല; മൂല്യങ്ങളില്ല; പ്രജനന ലക്ഷ്യങ്ങളില്ല; വൈയക്തികാഭിമാനമോ സാമൂഹികമര്യാദകളോ ഇല്ല, സുരക്ഷിതത്വബോധമോ സംരക്ഷണ ബാധ്യതയോ ഇല്ല. മറിച്ച്, അധര്‍മപ്രവര്‍ത്തനത്തിന്റെ മനസ്സാക്ഷിക്കുത്തും ലജ്ജയില്ലായ്മയും സമൂഹത്തിന്റെ നിന്ദ്യതയും കുടുംബങ്ങളില്‍ അവസാനിക്കാത്ത പ്രശ്നക്കുരുക്കുകളും ഉണ്ടാവുകയും ചെയ്യും. മാനുഷികതയ്ക്കും ജീവിതമൂല്യങ്ങള്‍ക്കും ഇത്രമാത്രം വിരുദ്ധമായതുകൊണ്ടാണ് ഇതിനെ അല്ലാഹു നീചവൃത്തികളുടെ പട്ടികയില്‍ പെടുത്തിയതും കഠിനശിക്ഷ നിര്‍ദേശിച്ചതും. 


'പ്രകാശം'എന്ന അര്‍ഥം വരുന്ന സൂറത്തുന്നൂറിലാണ് ലൈംഗികസദാചാര പെരുമാറ്റരീതികളെക്കുറിച്ച് ഏറെ പരാമര്‍ശങ്ങള്‍ വരുന്നത്. അല്ലാഹുവിന്റെ സത്തയെ പ്രതീകവല്‍ക്കരിക്കുന്ന പ്രകാശത്തെക്കുറിച്ച മനോഹരമായ ഒരു ചിത്രീകരണം ഈ അധ്യായത്തിലുണ്ട്. പ്രപഞ്ചത്തിന്റെ പ്രകാശമാണ് അല്ലാഹു എന്ന യാഥാര്‍ഥ്യം വ്യക്തമാക്കുമ്പോള്‍ ആ പ്രകാശത്തിന്റെ പ്രകടനങ്ങളും അടയാളങ്ങളും മനുഷ്യാത്മാക്കളിലും ഹൃദയങ്ങളിലും പരന്നൊഴുകി സ്വഭാവത്തിലും സംസ്കാരത്തിലും സ്വാധീനം ചെലുത്തി ജീവിതത്തെ മൊത്തം പ്രകാശമാനമാക്കുന്ന വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ സദാചാര പെരുമാറ്റച്ചട്ടങ്ങളാണ് ഈ അധ്യായത്തിലൂടെ ഖുര്‍ആന്‍ നമുക്കു നല്‍കുന്നത്. കുറ്റം ചെയ്യുവോളം കാത്തിരുന്നു ശിക്ഷ നടപ്പാക്കാനല്ല. കുറ്റകൃത്യങ്ങളില്‍നിന്നു സമൂഹത്തെ കാത്തുരക്ഷിക്കാനുള്ള രക്ഷാനടപടികള്‍ സ്വീകരിക്കാനാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. 


മനുഷ്യന്റെ സ്വകാര്യതകളും മാനാഭിമാനങ്ങളും സുരക്ഷിതമാക്കുന്ന ഒരിടമായാണു വീടിനെ അല്ലാഹു നിശ്ചയിച്ചത്; വേദനയോടും വിഷമത്തോടും ചുമലിലേറ്റി നടന്ന എല്ലാ ഭാരങ്ങളും അമര്‍ത്തിവച്ച സകല മോഹങ്ങളും ഇറക്കിവയ്ക്കാനുള്ള ഒരിടം; പ്രയാസങ്ങളില്‍നിന്നു മടങ്ങിച്ചെല്ലാനുള്ള ശാന്തിയുടെ കേന്ദ്രം. ഓരോരുത്തരുടെയും സ്വകാര്യത സംരക്ഷിച്ച് അവിടം സുരക്ഷിതമാക്കാനാണ് ഈ ഗണത്തില്‍ ഖുര്‍ആന്‍ ആദ്യ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നത്. തങ്ങളുടേതല്ലാത്ത വീടുകളില്‍ പ്രവേശിക്കാനുദ്ദേശിക്കുമ്പോള്‍ അതു വീട്ടുകാര്‍ക്ക് അഭിവാദ്യം പറയുകയും പ്രവേശനാനുമതി വാങ്ങുകയും ചെയ്തല്ലാതെ ആവരുതെന്നു ഖുര്‍ആന്‍ വിലക്കുന്നു. ആരെയും കണ്ടില്ലെങ്കില്‍ അനുവാദം കിട്ടുംവരെ അകത്തു പ്രവേശിക്കരുത്. മടങ്ങിപ്പോവാന്‍ പറഞ്ഞാല്‍ ഉടന്‍ മടങ്ങിപ്പോവണം. അതാണ് ഏറെ ശുദ്ധമായ നടപടി. ഇതു പറഞ്ഞതോടൊപ്പം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു നന്നായി അറിയുന്നുണ്െടന്ന കാര്യവും ഖുര്‍ആന്‍ കൂട്ടിച്ചേര്‍ക്കുന്നു(24:27:28). 


ഏതു വീട്ടിലും ആര്‍ക്കും ഏതു സമയത്തും കയറിച്ചെല്ലാവുന്ന അവസ്ഥയുണ്ടാക്കുന്ന വൈഷമ്യങ്ങള്‍ വിവരിക്കാതെതന്നെ വ്യക്തമാണ്. ഓരോ വീട്ടുകാര്‍ക്കും അവരവരുടേതായ സ്വകാര്യതകള്‍ ഉണ്ടാവും; മറ്റുള്ളവര്‍ അറിയുന്നത് അവരിഷ്ടപ്പെടാത്ത കാര്യങ്ങള്‍. മനുഷ്യന്റെ നഗ്നത മാത്രമല്ല ഇവിടെ ഉദ്ദേശ്യം. ഭക്ഷണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും തുടങ്ങി എല്ലാറ്റിനും നഗ്നതയുണ്ട്. ഓരോന്നും അതതിന്റെ പാകത്തിലായിരിക്കില്ല പലപ്പോഴും. സന്ദര്‍ശകര്‍ വരുന്നതിനു മുമ്പേ അവയൊക്കെ ശരിപ്പെടുത്തി ഭംഗിയാക്കേണ്ടതുണ്ടാവും. മനുഷ്യന്റെ ജീവിതമാര്‍ഗദീപമായ ഖുര്‍ആന്‍ സാമൂഹികജീവിതത്തിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങള്‍ പോലും ഗൌരവമായി കണ്ടുകൊണ്ടാണ് മാര്‍ഗദര്‍ശനം നടത്തുന്നത്. പൊതു ഉപയോഗത്തിനുവേണ്ടി നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളില്‍ ആള്‍പ്പാര്‍പ്പില്ലാത്തിടത്തു പ്രവേശിക്കുന്നതിനു പ്രത്യേക അനുമതി വാങ്ങുന്ന കാര്യത്തില്‍ ഇസ്ലാം ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. 


ഒരു പരിഷ്കൃതസമൂഹത്തിനാവശ്യമായ സന്ദര്‍ശന മര്യാദകള്‍ പഠിപ്പിച്ച് വീടുകളുടെ വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ കല്‍പ്പിച്ച ഖുര്‍ആന്‍ ലൈംഗികപ്രകോപനങ്ങളെയും പ്രലോഭനങ്ങളെയും ശക്തമായി തടയാനായി കൂടുതല്‍ വിശുദ്ധിയുടെ പെരുമാറ്റച്ചട്ടം വിവരിക്കുന്നു: "ദൃഷ്ടികള്‍ താഴ്ത്താനും ചാരിത്യ്രം സൂക്ഷിക്കാനും സത്യവിശ്വാസികളോടു നീ പറയുക. അതാണു വിശുദ്ധിയുടെ മാര്‍ഗം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നു. ദൃഷ്ടികള്‍ താഴ്ത്താനും ചാരിത്യ്രം സൂക്ഷിക്കാനും സ്വയം വെളിവായതൊഴികെയുള്ള തങ്ങളുടെ സൌന്ദര്യം മറച്ചുവയ്ക്കാനും  സത്യവിശ്വാസിനികളോടു നീ പറയുക. ശിരോവസ്ത്രം താഴ്ത്തിക്കൊണ്ട് അവര്‍ മാറിടങ്ങളും മറയ്ക്കട്ടെ. ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, മറ്റു സ്ത്രീകള്‍, അടിമകള്‍, ലൈംഗികമോഹം നശിച്ച ഭൃത്യന്മാര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാവാത്ത കുട്ടികള്‍ എന്നിവരൊഴിച്ചുള്ള ആരുടെ മുന്‍പിലും അവര്‍ സൌന്ദര്യം വെളിപ്പെടുത്തരുത്. മറച്ചുവച്ച സൌന്ദര്യം മറ്റുള്ളവര്‍ കാണട്ടെ എന്ന വിധത്തില്‍ കാലുകള്‍ നിലത്തടിച്ചു നടക്കുകയുമരുത്. നിങ്ങളെല്ലാവരും അല്ലാഹുവിനോടു പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയികളായേക്കാം'' (24:30-31). ലൈംഗിക അരാജകത്വമില്ലാത്ത സംശുദ്ധസമൂഹത്തിന്റെ നിര്‍മിതിക്കായി ഖുര്‍ആന്‍ ഗൌരവപൂര്‍വം നിര്‍ദേശിക്കുന്ന മുന്‍കരുതലുകളാണിവ. 


ഒരു നോട്ടം, ഒരു ചിരി, ഒരംഗവിക്ഷേപം, ഒരു സംസാരം ചിലപ്പോള്‍ ഏതെങ്കിലും ഒന്നുമതി സ്ത്രീപുരുഷന്മാരില്‍ പരസ്പരം ലൈംഗികവികാരം ഉണര്‍ത്താന്‍. അതു തുടര്‍ന്നാലുണ്ടായിത്തീരുന്ന അപകടത്തെ മുളയിലേ നുള്ളിക്കളയാന്‍ കല്‍പ്പിക്കുകയാണു സര്‍വജ്ഞനായ അല്ലാഹു. സ്ത്രീപുരുഷബന്ധങ്ങളെ അതിന്റെ ശുദ്ധവും സ്വാഭാവികവും സുരക്ഷിതവും ആരോഗ്യകരവും പരിപാവനവുമായ പ്രകൃതിയില്‍ നിലനിര്‍ത്താനാണു രക്ഷിതാവിന്റെ ഈ നിര്‍ദേശങ്ങള്‍. പുരുഷനും സ്ത്രീയും ചേര്‍ന്നതാണു മനുഷ്യന്‍. അതില്‍ സ്ത്രീക്കു മാര്‍ദ്ദവത്വം ഏറെയാണ്. കണ്ണിനു പ്രത്യേക പരിരക്ഷണം എന്നപോലെ സ്ത്രീക്കും സംരക്ഷണം കൂടുതലായി വേണം. ജീവിതത്തില്‍ അവളുടെ പങ്ക് ഏറെ വലുതും സദാ സംരക്ഷണം ആവശ്യമായതുമായാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. സൌന്ദര്യം അവളുടെ പ്രകൃതിയുടെ ആവശ്യമാണ്. അതിനാല്‍ അണിഞ്ഞൊരുങ്ങാനും അതു കാട്ടാനും അവള്‍ തല്‍പ്പരയുമായിരിക്കും. അതിനു വിലങ്ങിടാനൊന്നും അല്ലാഹു നിശ്ചയിച്ചില്ല. സാമൂഹികജീവിതത്തിന്റെ സുഗമമായ ഒഴുക്കിനായി സൌന്ദര്യപ്രദര്‍ശനത്തിന്  ചില ചിട്ടവട്ടങ്ങള്‍ നിശ്ചയിച്ചു എന്നു മാത്രം. സ്രഷ്ടാവ് നിശ്ചയിച്ചു കാട്ടുന്ന വഴിയിലാണ് ആസ്വാദനത്തിലെ അനുഭൂതിയുണ്ടാവുക. നിരോധിച്ച വഴികളില്‍ എപ്പോഴും അപകടം നിറഞ്ഞിരിക്കും. യാതൊരു നിയന്ത്രണവുമില്ലാതെ നഗ്നതാപ്രദര്‍ശനത്തിനും ആണ്‍-പെണ്‍ സങ്കലനത്തിനും സൌകര്യം ലഭിച്ചേടത്തൊക്കെ കുത്തഴിഞ്ഞ ലൈംഗികസംസ്കാരവും തുടര്‍ അപകടങ്ങളും കൂടുക മാത്രമാണുണ്ടായത് എന്നതിനു ലോകംതന്നെ സാക്ഷി. 


വിവാഹപ്രായമായവരെ വിവാഹം കഴിപ്പിക്കാനുള്ള കല്‍പ്പന, വാല്യക്കാരികളെ അഴിഞ്ഞാടാന്‍ വിടുന്നതിനെതിരേയുള്ള താക്കീതുകള്‍, പതിവ്രതകളായ പെണ്ണുങ്ങളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിലുള്ള കര്‍ശനമായ വിലക്ക്, അതിനുള്ള കടുത്ത ശിക്ഷയുടെ താക്കീത് തുടങ്ങി മറ്റു പലതും ഇതോടൊപ്പം സൂറത്തുന്നൂറില്‍ അല്ലാഹു വിവരിക്കുന്നു. അവതരിപ്പിക്കുകയും നിയമമാക്കുകയും ചെയ്തിരിക്കുന്നു എന്ന പ്രത്യേക ആമുഖത്തോടെയാണു  മറ്റ് അധ്യയനങ്ങളില്‍നിന്നു വ്യത്യസ്തമായി നൂര്‍ അധ്യായം അവതരിപ്പിച്ചത്. അതില്‍നിന്നുതന്നെ അതിന്റെ ഗൌരവം വ്യക്തമാണ്. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ അനുസരിച്ച് അതിനു  സാക്ഷിയാവുമ്പോള്‍ പൊതുസമൂഹത്തെ വലിയൊരളവോളം അതു സ്വാധീനിക്കാതിരിക്കില്ല. ചരിത്രം നമുക്കു നല്‍കുന്ന പാഠമതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"