
മുഹമ്മദ് നബി (സ) മുഴുവന്‍ ലോകത്തേക്കും മുഴുവന്‍ ജനങ്ങള്‍ക്കും മുഴുവന്‍ കാലത്തേക്കും നിയുക്തനാണെന്നു ഖുര്‍ആനും തിരുവചനങ്ങളും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രവാചകനെ അവമതിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അവരുടെ സ്വന്തം നേതാവിനെയാണ് അവമതിക്കുന്നത്. അവരില്‍ പലരുമതു തിരിച്ചറിയുന്നില്ലെന്നു മാത്രം. യഥാര്‍ഥ വേദങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും മുഹമ്മദ് (സ)നെ നിഷേധിക്കാനാവില്ല. സത്യം മനസ്സിലാക്കാതെ, മുന്‍വിധികള്‍ കാരണം പ്രവാചകനെയും അദ്ദേഹത്തിന്റെ സന്ദേശമായ ഇസ്ലാമിനെയും അവമതിക്കുന്നവര്‍ സത്യം മനസ്സിലാക്കുമ്പോള്‍ പിന്‍വാങ്ങുകയും പശ്ചാത്തപിക്കുകയും മാത്രമല്ല, ആ സത്യസന്ദേശം സ്വീകരിക്കുകയും അതിന്റെ ശക്തരായ പ്രചാരകരാവുകയും ചെയ്യുന്നതു നാം കാണുന്നു. പ്രവാചകനെ കൊല്ലാന്‍വന്ന് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത അനുയായിയായിമാറിയ ഉമര്‍ ഖത്താബ് മുതല്‍ സ്വിറ്റ്സര്‍ലന്റിലെ മിനാരവിരുദ്ധ പ്രചാരകന്‍ വരെയുള്ളവര്‍ അത്തരം ചരിത്രമാതൃകകളിലെ കണ്ണികളാണ്.
മുസ്ലിംസമൂഹത്തെ വൈകാരികതയില്‍ നിര്‍ത്തി തങ്ങളുടെ ഹീനമായ അജണ്ടകളും താല്‍പ്പര്യങ്ങളും നേടിയെടുക്കലാണ് എക്കാലത്തെയും പ്രവാചകനിന്ദകള്‍ക്കു പിന്നിലുള്ള ലക്ഷ്യം. അതു തിരിച്ചറിഞ്ഞുകൊണ്ടാണു പ്രവാചകനും തുടര്‍ന്നുവന്ന മുസ്ലിംനേതൃത്വങ്ങളും അത്തരം ഗൂഢതാല്‍പ്പര്യങ്ങളുടെ അടിവേരറുത്തുകളയുന്നതിനു നടപടികളെടുത്തത്. എന്നാല്‍, പ്രവാചകനെ അവമതിക്കുകയും ദ്രോഹിക്കുകയും ചെയ്ത സംഭവങ്ങള്‍ കേവലം വ്യക്തിപരവും അജ്ഞതയില്‍ നിന്നുണ്ടായതുമാണെങ്കില്‍ തന്റെ ജീവിതകാലത്തു പ്രവാചകന്‍ മാപ്പു കൊടുത്തിരുന്നു. ശത്രുത പുലര്‍ത്തിയവര്‍ കീഴടങ്ങിയപ്പോഴും പ്രവാചകന്‍ നടപടികളൊന്നുമെടുത്തില്ല. ശത്രുതയെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പുകൊടുത്തവര്‍ക്കു പ്രവാചകന്‍ കാരുണ്യത്തിന്റെ പ്രതീകമായി. അഭയം തേടിവന്ന ശത്രുവിനെ പൂര്‍ണസുരക്ഷ നല്‍കി സ്വഭവനത്തിലെത്തിച്ചു. ഇത്തരം ഖുര്‍ആനിക നിലപാടുകളുടെ പ്രായോഗികത പ്രവാചകന്റെ ജീവിതത്തില്‍ ഏറെയുണ്െടന്നതും നിസ്തര്‍ക്കമാണ്. എന്നാല്‍, അന്ധമായ ശത്രുത വച്ചുപുലര്‍ത്തി കുപ്രചാരണങ്ങളും സാമൂഹികസംഘര്‍ഷത്തിനുള്ള ശ്രമങ്ങളും നടത്തിയവരെ ശക്തമായി നേരിട്ടുകൊണ്ടാണു പ്രവാചകന്‍ സാമൂഹികഭദ്രത ഉറപ്പുവരുത്തിയത്.

പ്രവാചകനുശേഷം ഖലീഫമാരുടെയും മറ്റു മുസ്ലിം നേതൃത്വങ്ങളുടെയും കാലഘട്ടങ്ങളില്‍ പ്രവാചകനിന്ദ നടത്തിയവരെ ശിക്ഷിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖലീഫാ അബൂബക്കര്‍ (റ)ന്റെ കാലത്തു ബഹ്റയ്നിലേക്കു മുന്നേറ്റം നടത്തിയ മുസ്ലിം സൈന്യം, മതനിന്ദ നടത്തിയ രണ്ടു സ്ത്രീകളെ പിടികൂടി വധശിക്ഷ നടപ്പാക്കിയ സംഭവം അബൂബക്കര്‍ എന്ന കൃതിയില്‍ മുഹമ്മദ് ഹുസയ്ന്‍ ഹൈകല്‍ വിവരിക്കുന്നുണ്ട്. അവരില്‍ ഒരുവള്‍ പ്രവാചകനെ അധിക്ഷേപിച്ചും രണ്ടാമത്തെയാള്‍ മുസ്ലിംകളെ അധിക്ഷേപിച്ചും കവിതകള്‍ രചിച്ചവരായിരുന്നു. വിവരം ഖലീഫ അറിഞ്ഞപ്പോള്‍, പ്രവാചകനിന്ദ നടത്തിയവളെ ശിക്ഷിച്ചതു ശരിവയ്ക്കുകയും മുസ്ലിംകളെ അധിക്ഷേപിച്ചവളെ താക്കീതു നല്‍കി വിട്ടാല്‍ മതിയായിരുന്നുവെന്നു പറയുകയും ചെയ്തു.
പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട മതവിധികള്‍ വിശദമാക്കുന്ന ഒരു സുപ്രധാന ഗ്രന്ഥമാണ് ഇബ്നു തൈമിയ്യയുടെ അസ്സാരിമുല്‍ മസലൂല്‍ അലാ ശാതിമിര്‍റസൂല്‍. പ്രവാചകനോടു വിശ്വാസികള്‍ക്കുള്ള ബാധ്യതയെക്കുറിച്ച് ഉണര്‍ത്തുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ട കുറേ സംഭവങ്ങളും ഹദീസുകളും വിശകലനം ചെയ്തു പ്രവാചകനിന്ദയുടെ എല്ലാ വശങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ ഗ്രന്ഥത്തെ ആധാരമാക്കിയാണു വിഷയത്തില്‍ നിലവിലുള്ള ഒട്ടുമിക്ക മതവിധികളും.

മുസ്ലിം സ്പെയിനില്‍ ഇബ്നുഹാതിം എന്ന ഒരു സാഹിത്യകാരന്‍ പ്രവാചകനെ അധിക്ഷേപിച്ചു രചന നടത്തിയപ്പോള്‍ വധശിക്ഷയ്ക്കിരയായതും ഖൈറുവാനിലെ ഇബ്റാഹീം അല്‍ഫിരാസി എന്ന കവി പ്രവാചകനെതിരേ അധിക്ഷേപകാവ്യം രചിച്ചതു കാരണം കുരിശില്‍ തറയ്ക്കപ്പെട്ടതും ഇതില്‍ പരാമര്‍ശിക്കപ്പെട്ട മറ്റുചില സംഭവങ്ങളാണ്. ഇത്തരം കുറേ സംഭവങ്ങള്‍ വിശകലനം ചെയ്തശേഷം ഇബ്നു തൈമിയ്യയെ ഉദ്ധരിച്ചു പ്രവാചകനെ നിന്ദിച്ചവരുടെ കാര്യത്തില്‍ രണ്ടു വിധികളുണ്െടന്നു ഫത്വാ കൌണ്‍സില്‍ വ്യക്തമാക്കുന്നു: നിന്ദിച്ച ആള്‍ മുസ്ലിമാണെങ്കില്‍ അയാള്‍ ഇസ്ലാംമതത്തില്‍ നിന്നു പുറത്താവുകയും വധശിക്ഷയ്ക്ക് അര്‍ഹനാവുകയും ചെയ്യും. എന്നാല്‍, അയാള്‍ ആത്മാര്‍ഥമായി തൌബ (പശ്ചാത്താപം) ചെയ്താല്‍ അയാളെ വെറുതെ വിടാമോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്: തൌബ സ്വീകരിക്കല്‍ അല്ലാഹുവാണല്ലോ, അതയാള്‍ക്കു പരലോകത്ത് ഉപകരിച്ചേക്കാം, ഈ ലോകത്ത് അല്ലാഹുവിന്റെ വിധി നാം നടപ്പാക്കണമെന്നാണു കര്‍മശാസ്ത്ര മദ്ഹബുകളുടെ മൂന്ന് ഇമാമുമാരടക്കം വലിയൊരു വിഭാഗം ഇമാമുമാരും പറയുന്നത്. ഇമാം അബൂ ഹനീഫയടക്കമുള്ള മറ്റൊരു വിഭാഗം പറയുന്നത്, ആത്മാര്‍ഥമായ തൌബ ചെയ്തു എന്നു ബോധ്യപ്പെട്ടാല്‍ അയാളെ ശിക്ഷിക്കരുത് എന്നാണ്. എന്നാല്‍, പ്രവാചകനിന്ദ നടത്തിയതു മുസ്ലിമല്ലെങ്കില്‍ വധശിക്ഷയ്ക്ക് അര്‍ഹനാണ് എന്ന കാര്യത്തില്‍ ഇമാമുമാര്‍ക്കും കര്‍മശാസ്ത്രപണ്ഡിതന്മാര്‍ക്കും എകാഭിപ്രായമാണ്. ദിമ്മി (മുസ്ലിം ഭരണത്തിനുകീഴില്‍ നിയമപരമായ സുരക്ഷ അനുഭവിക്കുന്നയാള്‍) ആയ കാഫിര്‍ ആണെങ്കില്‍ പോലും ശിക്ഷ ബാധകമാണെന്നാണു പണ്ഡിതാഭിപ്രായം. ശിക്ഷ നടപ്പാക്കേണ്ടതു മുസ്ലിംസമൂഹത്തിന്റെ നേതൃത്വമാണെന്നും പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നടന്ന പ്രവാചകനിന്ദയില്‍, വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഉത്തരമെഴുതാനായി തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകന്‍ മുഹമ്മദിനെ മാത്രമല്ല, ദൈവദൂതര്‍ക്കും ദൈവത്തിനുമിടയില്‍ നടക്കുന്ന ആശയവിനിമയം എന്ന സെമിറ്റിക് മതങ്ങളുടെ വിശ്വാസത്തെയുമാണ് അധ്യാപകന്‍ നിന്ദിച്ചത്. ഈ നീചവൃത്തിക്കു പിന്നില്‍ സമുദായങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാനുള്ള, ചോരയേക്കാള്‍ ദുര്‍ഗന്ധമുള്ള ചില ചുവന്ന താല്‍പ്പര്യങ്ങളുണ്ടായിരുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അധ്യാപകന്റെ സമുദായം പോലും അതു തിരിച്ചറിഞ്ഞിരുന്നുവെന്നു സൂചിപ്പിക്കുന്നതായിരുന്നു പിന്നീടു നടന്ന സംഭവങ്ങള്‍. മുസ്ലിംസമുദായം മാപ്പുകൊടുക്കാന്‍ തയ്യാറായാല്‍ അധ്യാപകനെ ജോലിയില്‍ തിരിച്ചെടുക്കാം എന്ന കോളജ് മാനേജ്മെന്റിന്റെ തന്ത്രപരമായ നിലപാടു യഥാര്‍ഥത്തില്‍ വെട്ടിലാക്കിയിരിക്കുന്നതു പ്രവാചകനിന്ദയെ നിസ്സാരവല്‍ക്കരിക്കുന്ന സമുദായനേതാക്കളെയാണ്. മാപ്പു മാത്രമായിരുന്നു പ്രവാചകപക്ഷം എന്നു വാദിക്കുന്നവര്‍ക്കു മുമ്പില്‍ ഒരു സുവര്‍ണാവസരമായിരുന്നു തുറന്നുകിട്ടിയത്. ഇബ്നു തൈമിയ്യയുടെ ആദര്‍ശപിന്തുടര്‍ച്ച അവകാശപ്പെടുന്നവരടക്കം ഒന്നുരണ്ടു പുതിയ കുഞ്ജികസ്ഥാനികളുടെ മാപ്പാഹ്വാനം ഉണ്ടായെങ്കിലും അധികമാരും അതേറ്റുപിടിക്കാത്തതുകൊണ്ടു സമുദായത്തിനു തല്‍ക്കാലം നെടുവീര്‍പ്പിടാം.

'എന്റെ പേരില്‍ മനപ്പൂര്‍വം കള്ളം ചമയ്ക്കുന്നവര്‍ നരകത്തിലാണു സ്വന്തം ഇരിപ്പിടം ഉറപ്പിക്കുന്നത്'' എന്ന നബിവചനമെങ്കിലും ഇവര്‍ ഓര്‍ക്കാറുണ്േടാ? ആദ്യം സംഘപരിവാര നേതാക്കളും പിന്നെ കപടമതേതരക്കാരും വിളിച്ചുപറയുന്ന ഒറ്റപ്പെടുത്തല്‍ ആഹ്വാനങ്ങളും ഏറ്റുവിളികളും കോറസ്സുകള്‍ പോലെ സമുദായത്തിലെ ചിലര്‍ ഏറ്റുപിടിക്കുന്ന പതിവു ഹാസ്യനാടകങ്ങള്‍ അരങ്ങേറുന്നതിനിടയ്ക്കു പ്രവാചകനിന്ദ വളരെ നിസ്സാരവല്‍ക്കരിക്കപ്പെടുകയും അതിനെതിരേ ഉണ്ടാവുന്ന പ്രതികരണങ്ങള്‍ വന്‍പാപങ്ങളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, പ്രവാചകനിന്ദ നടമാടിയതു പ്രബോധനത്തിനുള്ള സുവര്‍ണാവസരമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അതപ്പടി തൊണ്ടതൊടാതെ വിഴുങ്ങാനും ചിലര്‍ക്കു മടിയില്ല. പ്രവാചകന്‍ അപഹസിക്കപ്പെട്ട സംഭവം നടമാടിയ പ്രദേശത്ത് ഒരുപാടു പ്രബോധനപ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്ന് ആത്മസായൂജ്യമടയുന്നവര്‍ (ദഅ്വത്ത് പൂര്‍ത്തിയായി!) അധ്യാപകന്‍ ആക്രമിക്കപ്പെട്ടതോടെ അതിനുള്ള അവസരവും നഷ്ടമായെന്നു വിമ്മിട്ടപ്പെടുന്നു. മറ്റുചിലരാവട്ടെ, പ്രവാചകന്‍ അപഹസിക്കപ്പെടുന്നതു പണ്ടുമുതല്‍ക്കേ ഉള്ളതാണെന്നും ഓരോ അപഹാസ്യവും പ്രവാചകന്റെ വ്യക്തിത്വം ഉയര്‍ത്തുകയാണെന്നുപോലും 'വിലയിരുത്തി,' ഇജ്തിഹാദിന്റെ പുത്തന്‍ കവാടങ്ങള്‍ തുറക്കുകയാണ്.

എന്തായാലും ഒരുകാര്യം പറയാതെ വയ്യ. കൃത്യമായ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടമാടുന്ന പ്രചാരണങ്ങളൊന്നും സത്യവിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുകയില്ല. ഉഹ്ദ് യുദ്ധത്തിനുശേഷം മുസ്ലിംസമൂഹത്തില്‍ സംജാതമായ കലുഷിതസാഹചര്യത്തില്‍, സ്വസമൂഹത്തിനകത്തു നിന്നുള്ള പിന്തിരിപ്പന്മാരുടെ കുറ്റപ്പെടുത്തലുകള്‍ക്കും ശത്രുവിന്റെ ഭീഷണികള്‍ക്കും മധ്യേ, എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച സഹാബികളുടെ മാതൃക വരച്ചുകാണിച്ച ശേഷം ഖുര്‍ആന്‍ ഒരു സത്യം പ്രഖ്യാപിക്കുന്നു: 'നല്ലതില്‍ നിന്നു ചീത്തയെ വേര്‍തിരിക്കാതെ സത്യവിശ്വാസികള്‍ ഇപ്പോള്‍ നേരിടുന്ന അതേ അവസ്ഥയില്‍ അവരെ വിട്ടേക്കുക എന്നത് അല്ലാഹുവിനു അഭികാമ്യമല്ല'' (വി.ഖു: 3: 179). അടിസ്ഥാനപരമായി ഈ യാഥാര്‍ഥ്യബോധം ഏതു സാധാരണക്കാരിലും ഉള്ളതുകൊണ്ടല്ലേ ഒറ്റപ്പെടുത്തല്‍ ആഹ്വാനങ്ങള്‍ക്കെതിരേ അവസരം കിട്ടിയപ്പോള്‍ സമൂഹം അതിന്റെ മനോഗതം അടയാളപ്പെടുത്തിയത്?
(അവസാനിപ്പിച്ചു)
(കടപ്പാട് :ഒലീവ് ബ്ലോഗ് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ