2013, ജൂൺ 5, ബുധനാഴ്‌ച

യഹ് യ തടവിലായിട്ട് അഞ്ചുവര്‍ഷം; കൊണ്ടുപോയത് ഉടന്‍ തിരികെയെത്തിക്കാമെന്നു പറഞ്ഞ്


യു.എ.പി.എ. ഭീകരനിയമത്തിന്റെ ബലിയാടുകള്‍ - 4 


കോഴിക്കോട് ജില്ലയിലെ മുക്കം ഗോതമ്പ് റോഡില്‍ നിരോലിപ്പില്‍ വീരാന്‍കുട്ടിയുടെയും ഖദീജയുടെയും മകന്‍ യഹ് യ  ഇയാഷ് (കമ്മുക്കുട്ടി) ഒരുകാലത്ത് ഇന്ത്യയുടെ ഐ.ടി. നഗരമായ ബാംഗ്ളൂരിലെ സോഫ്റ്റ് വെയര്‍ കമ്പനികളുടെ കണ്ണിലുണ്ണിയായിരുന്നു. സമര്‍ഥനായ ഈ എന്‍ജിനിയറെ തങ്ങളുടെ സ്ഥാപനത്തിലെത്തിക്കാന്‍ കമ്പനികള്‍ മല്‍സരിച്ചിരുന്നു. 1995ല്‍ കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി)യില്‍നിന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി കാംപസില്‍നിന്നു തന്നെ ബാംഗ്ളൂരിലെ ടാറ്റാ ഇന്‍ഫോടെക്കിലേക്കു സെലക്ഷന്‍ ലഭിച്ച യഹ് യ പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി ഈ യുവഎന്‍ജിനിയര്‍ യു.എ.പി.എ. ചുമത്തപ്പെട്ട് ഇരുമ്പഴിയെണ്ണുകയാണ്. നിരോധിത സംഘടനയായ സിമിയില്‍ പ്രവര്‍ത്തിച്ചെന്നും ബാംഗ്ളൂരില്‍ താന്‍ താമസിച്ചതിനു സമീപത്തുള്ള കെട്ടിടത്തില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുമാണ് യഹ് യയുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. 

"2008 ഫെബ്രുവരി 17നു വീടിന്റെ വാര്‍പ്പ് കഴിഞ്ഞ് പണിക്കാര്‍ക്കു കൂലിയും കൊടുത്തു സന്തോഷത്തോടെ ഞങ്ങളോടു യാത്ര പറഞ്ഞുപോയതാണ് യഹ്  യയും ഗര്‍ഭിണിയായ ഭാര്യ ഫരീദയും ചെറിയ മൂന്നു കുട്ടികളും. പിന്നീട് എന്റെ മകന്‍ തിരിച്ചുവന്നിട്ടില്ല.'' പിതാവ് വീരാന്‍കുട്ടി ഗദ്ഗദത്തോടെ പറഞ്ഞു. ഫെബ്രുവരി 18നു ഓഫിസില്‍നിന്ന് തിരികെയെത്തി രാത്രി ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഏതാണ്ട് 10 മണിയോടെ ഫ്ളാറ്റിലേക്ക് അപരിചിതരായ നാലാളുകള്‍ കയറിവരുന്നത്. "ചില കാര്യങ്ങള്‍ സംസാരിക്കാനായി ഞങ്ങളോടൊപ്പം വരണം. 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തിക്കാം.'' വന്നവര്‍ പറഞ്ഞു. നിങ്ങളാരാണെന്നു ചോദിച്ചപ്പോള്‍ ഐ.ബി. ഉദ്യോഗസ്ഥരാണെന്നു തെളിയിക്കുന്ന രേഖ കാണിച്ചിരുന്നതായി ഫരീദ പറയുന്നു. ഫ്ളാറ്റിനു താഴെ അവര്‍ വന്നവാഹനത്തില്‍ മറ്റുചിലര്‍ കൂടിയുണ്ടായിരുന്നു. 

എന്നാല്‍, രാത്രി ഏറെ വൈകിയിട്ടും യഹ് യ തിരിച്ചുവന്നില്ല. ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുന്നു. പിറ്റേദിവസം സുഹൃത്തുക്കളെ വിവരമറിയിച്ചു. നാട്ടിലേക്കും വിളിച്ചുപറഞ്ഞു. അടുത്തദിവസം തന്നെ പിതാവും ഭാര്യാസഹോദരും ബാംഗ്ളൂരിലെത്തി. കെട്ടിട ഉടമയോടും അയല്‍ക്കാരോടുമൊക്കെ സംസാരിച്ചപ്പോള്‍ പല സംശയങ്ങളും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ബാംഗ്ളൂരില്‍നിന്നു ചിലരെ തട്ടിക്കൊണ്ടുപോയ വാര്‍ത്തകള്‍ വന്നിരുന്നത്. എല്ലാ പോലിസ് സ്റ്റേഷനുകളിലും അന്യേഷിച്ചെങ്കിലും യഹ് യയെ കണ്ടത്താന്‍ കഴിഞ്ഞില്ല. 

അധികമൊന്നും പരിചയമില്ലാത്ത ബാംഗ്ളൂര്‍ സിറ്റിയില്‍ വീരാന്‍കുട്ടിയും യഹ് യയുടെ ഭാര്യാസഹോദരനും ഗര്‍ഭിണിയായ ഫരീദയും യഹ് യയെത്തേടി അലഞ്ഞുനടന്നു. നാലാംദിവസം ഫെബ്രുവരി 21നു പരിചയക്കാരായ വക്കീലുമായി ബന്ധപ്പെട്ട് കേസ് കൊടുക്കാന്‍ തീരുമാനിച്ചു. യഹ് യയുടെ ചെറിയ കുട്ടികളുമായി വീരാന്‍കുട്ടി നാട്ടിലേക്കു വരാനായി ബസ്സ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ചാനലുകളില്‍ മകനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ കാണുന്നത്. അപ്പോഴേക്കും 16ഓളം ആളുകളെ പലയിടങ്ങളില്‍ നിന്നുമായി ഇങ്ങനെ അറസ്റ് ചെയ്തിരുന്നു. ചാനലുകളില്‍ രാജ്യത്തെ അപകടപ്പെടുത്തിയ ഭീകരന്‍മാരെ അതിസാഹസികമായി പോലിസ് കീഴ്പ്പെടുത്തിയതിക്കുനെറിച്ച് കഥകള്‍ വന്നുകൊണ്ടേയിരുന്നു. പിന്നീടാണറിയുന്നത് ഇവരെ അറസ്റ്റ് ചെയ്യുന്നതിനു രണ്ടാഴ്ച മുമ്പുതന്നെ ബാംഗ്ളൂരില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്ന രീതിയില്‍ പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നുവെന്ന്. അതൊക്കെയും പോലിസ് നല്‍കിയവയായിരുന്നു. മുമ്പ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ അറസ്റ് ചെയ്തപ്പോള്‍ അതിനുമുമ്പായി പ്രാദേശികപത്രങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 22നു ഫരീദയും സഹോദരനും  വക്കീലിനെ കാണാന്‍ പോയി രാത്രി മടങ്ങിവരുമ്പോള്‍ യഹ് യയും കുടുംബവും താമസിച്ചിരുന്ന ഫ്ളാറ്റ് തുറന്ന് പോലിസും അവര്‍ ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരും 'പരിശോധന' നടത്തുന്ന കാഴ്ചയാണ് ദൂരെനിന്നു കാണുന്നത്. 

അവിടേക്കു പോവുന്നത് പന്തിയല്ലെന്നു തോന്നി തല്‍ക്കാലം മാറിനിന്നു. ഒരുതരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും പോലിസ്. നാലാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്നവേളയില്‍ തനിക്കു നേരിടേണ്ടിവന്ന ദുരവസ്ഥകള്‍ വിവരിക്കുമ്പോള്‍ ഇപ്പോഴും ഫരീദയുടെ കണ്ണുകളില്‍ ഭീതി തെളിയുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ കേസ് ഏറ്റെടുക്കാന്‍ അഭിഭാഷകരാരും തയ്യാറായില്ല. ഇത്തരം കേസുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്നു ബാര്‍ കൌണ്‍സിലുകള്‍ തീരുമാനിച്ചിരുന്ന സാഹചര്യമായിരുന്നു അത്. ഈ ഘട്ടത്തില്‍ ആദ്യമായി അറസ്റ് ചെയ്യപ്പെട്ട ഈരാറ്റുപേട്ടയിലെ ശിബിലി, ശാദുലി ആലുവയിലെ അന്‍സാര്‍ നദ് വി എന്നിവരുള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കേസുകള്‍ വാദിക്കുന്നതിനായി കഴിവുള്ള അഭിഭാഷകരെ ഏര്‍പ്പാടാക്കിയത് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ) ആയിരുന്നു. പ്രധാനമായും അഡ്വ. കെ പി മുഹമ്മദ് ശരീഫ് ആണ് സമര്‍ഥരായ വക്കീലന്‍മാരെ ഏര്‍പ്പാടാക്കിയതെന്ന് ഫരീദ പറയുന്നു. 

ആദ്യം ബല്‍ഗാം ജയിലിലേക്കാണു യഹ് യയെയും മറ്റു തടവുകാരെയും കൊണ്ടുപോയത്. ഏറ്റവും മോശമായ രീതിയിലായിരുന്നു ജയിലിലെ ഉദ്യോഗസ്ഥര്‍ അവരോടു പെരുമാറിയത്. ഖുര്‍ആന്‍ ഓതുമ്പോള്‍ തട്ടിത്തെറിപ്പിച്ചും നമസ്കരിക്കുന്നിടത്ത് കാര്‍ക്കിച്ചു തുപ്പിയും ഇവരെ ആക്ഷേപിക്കും. മതവിദ്വേഷം വച്ചുകൊണ്ടുള്ള ജയില്‍ ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ അസഹ്യമായപ്പോള്‍ ദിവസങ്ങളോളം നിരാഹാരം കിടന്നും പ്രതിഷേധിച്ചുമാണ് ബല്‍ഗാം ജയിലില്‍നിന്ന് ഇവരെ ഗുല്‍ബര്‍ഗയിലേക്കു മാറ്റിയത്. ഇപ്പോള്‍ യെര്‍വാദ ജയിലിലാണ്. സാമൂഹിക സ്പര്‍ധയുണ്ടാക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ യഹ് യയെപ്പോലൊരു മാന്യന്‍ ഇടപെടുമെന്നു കരുതുന്നില്ലെന്ന് നാട്ടുകാര്‍ ഒരേസ്വരത്തില്‍ പറയുന്നു. രാജ്യത്തിന്റെ വികസത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്തേണ്ട യഹ് യയെപ്പോലുള്ള സമര്‍ഥരായ എന്‍ജിനിയര്‍മാരെ അവരുടെ ഏറ്റവും നല്ല പ്രായത്തില്‍ യു.എ.പി.എ. പോലുള്ള വകുപ്പുകള്‍ ചുമത്തി ക്രൂരമായി പീഡിപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. 

തുടരും .......


2013, ജൂൺ 3, തിങ്കളാഴ്‌ച

പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പേ തീവ്രവാദിയായ സക്കരിയ




യു എ പി എ - ഭീകരിയമത്തിന്റെ ബലിയാടുകള്‍ - 3 


യു.എ.പി.എയുടെ രൂപത്തിലായിരുന്നു പരപ്പനങ്ങാടിയിലെ സക്കരിയ എന്ന 18കാരന്റെ ജീവിതത്തിലേക്കു ദുരന്തങ്ങള്‍ കടന്നുവന്നത്. 2009 ഫെബ്രുവരി 5നു രാവിലെ പതിവുപോലെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണവുമെടുത്ത് ഉമ്മയോടു സലാം പറഞ്ഞു പോയതാണ്. ഇനിയും തിരിച്ചുവന്നിട്ടില്ല. 

അന്ന് പതിനൊന്നരമണിക്ക് തിരൂര്‍ ഗള്‍ഫ് ബസാറില്‍ സക്കരിയ ജോലിചെയ്യുന്ന കടയിലേക്കു കയറിവന്ന അപരിചിതര്‍ അവനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനെക്കുറിച്ച് സക്കരിയയുടെ ഉമ്മയുടെ സഹോദരന്റെ മകനും അടുത്ത സുഹൃത്തും ഇപ്പോള്‍ ഫ്രീ സക്കരിയാ ആക്ഷന്‍ ഫോറം കണ്‍വീനറുമായ ശുഹൈബ് പറയുന്നതിങ്ങനെ. "അന്നു വൈകുന്നേരം ഏതാണ്ട് നാലുമണി കഴിയുമ്പോഴാണ് ഞാന്‍ വിവരമറിയുന്നത്.  രാവിലെ കുറച്ചാളുകള്‍ ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഉടന്‍തന്നെ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. എം.എല്‍.എ. പി കെ അബ്ദുറബ്ബിനെ ചെന്നുകണ്ടു. അദ്ദേഹം പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ തുടങ്ങി സമീപത്തെ മുഴുവന്‍ പോലിസ് സ്റ്റേഷനുകളിലും വിളിച്ചന്യേഷിച്ചു. ആര്‍ക്കും സംഭവത്തെക്കുറിച്ച് അറിയില്ല.'' 

പിന്നീട് ഫെബ്രുവരി 8ആം തിയ്യതി പത്രങ്ങളിലൂടെയാണ് സക്കരിയയെ പിടിച്ചുകൊണ്ടുപോയത് ബാംഗ്ളൂര്‍ സ്ഫോടനക്കേസ് അന്യേഷിക്കുന്ന ഉദ്യോഗസ്ഥരാണെന്നറിയുന്നത്. സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകള്‍ നിര്‍മിച്ചയാള്‍ അറസ്റ്റില്‍ എന്നായിരുന്നു വാര്‍ത്ത. അതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതായി ശുഹൈബ് പറയുന്നു. ആരെയെങ്കിലും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. പരിചയക്കാര്‍ കാണുമ്പോള്‍ വഴിമാറി നടക്കും. ബന്ധുക്കള്‍പോലും വീട്ടില്‍ വരില്ല. പെട്ടെന്നൊരുദിവസം എല്ലാവര്‍ക്കുമിടയില്‍ ഒറ്റപ്പെട്ടതുപോലെ. പോലിസ് നിരന്തരം വീട്ടില്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. ഇതോടെ സക്കരിയയുടെ ഉമ്മ ബീയുമ്മ വീടുപൂട്ടി സഹോദരന്റെ വീട്ടിലേക്കു താമസമാക്കി. 

പരിചയക്കാരായ പ്രാദേശിക ലേഖകന്‍മാര്‍ പോലിസിനെ ഉദ്ധരിച്ച് കഥകളെഴുതി. ഒരാള്‍പോലും വസ്തുതയെന്തെന്നന്യേഷിച്ചില്ല. ഭീകരമായിരുന്നു അന്നത്തെ അവസ്ഥ. ശുഹൈബ് ദീര്‍ഘിനിശ്വാസത്തോടെ പറഞ്ഞു. 

പരേതനായ വാണിയമ്പറത്ത് കുഞ്ഞുമുഹമ്മദിന്റെയും ബീയുമ്മയുടെയും നാലുമക്കളില്‍ ഇളയവനാണ് സക്കരിയ. സക്കരിയക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ഉപ്പ മരിച്ചു. ശേഷം വയനാട്ടില്‍നിന്നു ഉമ്മയുടെ നാടായ പരപ്പനങ്ങാടിയിലേക്കു വന്നതാണ്. എളുപ്പത്തില്‍ ജോലി തരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഡിഗ്രി പഠനം പാതിവഴിയിലാക്കി തിരൂരിലെ മെറിറ്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ ആറുമാസത്തെ മൊബൈല്‍ ടെക്നൊളജി കോഴ്സിനു ചേര്‍ന്നത്. പഠനശേഷം, പരിചയക്കാരില്‍പ്പെട്ട അബ്ദുര്‍റഹീമെന്ന അഫ്താബാണ്(അബ്ദുര്‍റഹീം പിന്നീട് കശ്മീര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു പോലിസ് പറയുന്നു) കൊണ്ടോട്ടിയിലുള്ള തന്റെ ഭാര്യാസഹോദരന്‍ ഷറഫുദ്ദീന്റെ കടയില്‍ ജോലി ഏര്‍പ്പാടാക്കിക്കൊടുത്തത്. കൃത്യമായി ശമ്പളം കിട്ടാത്തതും യാത്രാദുരിതവുംമൂലം ഒന്നരമാസത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച സക്കരിയ തിരൂരില്‍ തന്നെ മറ്റൊരു ജോലിയില്‍ കയറി.  

ഷറഫുദ്ദീനൊടൊപ്പം ബാംഗ്ളൂര്‍ സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകളും മൈക്രോചിപ്പുകളും നിര്‍മിച്ചുനല്‍കിയെന്നാണ് സക്കരിയക്കെതിരായ കേസ്. ആറുമാസത്തെ മൊബൈല്‍ ടെക്നൊളജി പഠിച്ച കേവലം പ്ളസ്ടുക്കാരായ സക്കരിയക്കു അതിനുള്ള സാങ്കേതിക പരിജ്ഞാനമില്ലെന്ന് അന്യേഷണ ഉദ്യോഗസ്ഥര്‍ക്കുതന്നെ അറിയാം. മാത്രവുമല്ല, അവിടെനിന്നു ജോലിവിട്ട് ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞശേഷമാണ് അറസ്റ്റുണ്ടാവുന്നത്. 

കൂടുതല്‍ തെളിവുകളുണ്ടാക്കി സക്കരിയയുടെ കേസ് ശക്തിപ്പെടുത്താനായിരുന്നു പിന്നീട് പോലിസ് ശ്രമം. മുഖ്യസാക്ഷിയായി പോലിസ് അവതരിപ്പിക്കുന്ന ഹരിദാസന്‍ പറയുന്നത് താനിതുവരെ സക്കരിയയെ നേരില്‍ കണ്ടിട്ടില്ലെന്നാണ്. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മരമില്‍ വ്യവസായം നടത്തുന്ന ഹരിദാസന്‍ 2001ല്‍ അവിടെയൊരു വാടകവീട്ടില്‍ കുടുംബസമേതം താമസിച്ചിരുന്നു. അക്കാലത്ത് ആ വീടിന്റെ മുകളില്‍ നടന്നിരുന്ന ത്വരീഖത്ത് ക്ളാസുകളെക്കുറിച്ച് അന്യേഷണസംഘം ഹരിദാസില്‍നിന്നു മൊഴിയെടുത്തു. "2008ല്‍ നടന്ന ബോംബ് സ്ഫോടനത്തെക്കുറിച്ച് 2001ല്‍ ഒരു വാടകവീട്ടില്‍ താമസിച്ച എനിക്കെന്തു പറയാനാവുമെന്ന് ഹരിദാസന്‍ ചോദിക്കുന്നു.'' 

പോലിസിന്റെ തിരക്കഥയനുസരിച്ച് 2001ലെ ത്വരീഖത്ത് ക്ളാസില്‍ സക്കരിയ പങ്കെടുത്തിട്ടുണ്ടങ്കില്‍ അപ്പോള്‍ അയാള്‍ക്ക് ഒമ്പത് വയസ്സ് പൂര്‍ത്തിയാവുകയേയുള്ളൂ. 

മറ്റൊരു സാക്ഷി കൊണ്ടോട്ടിയിലെ ഷറഫുദ്ദീന്റെ സഹോദരനായ നിസാമുദ്ദീനാണ്. നിസാമിനോട് കന്നഡ ഭാഷയില്‍ എഴുതി തയ്യാറാക്കിയ ഒരു പേപ്പറില്‍ ഒപ്പിടാന്‍ പോലിസ് ആവശ്യപ്പെടുന്നു. ഇതെന്താണെന്നു ചോദിച്ചപ്പോള്‍ "നിന്റെ ജ്യേഷ്ഠന്‍ ഉപയോഗിച്ച മൊബൈല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് നിയാണെന്നതിനുള്ള രേഖയെന്നായിരുന്നു മറുപടി.'' പിന്നീടാണ് അത് സക്കരിയക്ക് എതിരായ സാക്ഷിമൊഴിയാണെന്നറിയുന്നത്. 

ആദ്യഘട്ടത്തില്‍ പല വക്കീലന്‍മാരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നു ശുഹൈബ് പറയുന്നു. ഏറ്റെടുക്കാന്‍ തയ്യാറാവുന്നവരാവട്ടെ ചോദിക്കുന്നത് 50ഉം 60ഉം ലക്ഷവും. ബാംഗ്ളൂര്‍ വെണ്ണാര്‍ഘട്ടയിലുള്ള പരപ്പന അഗ്രഹാര ജയിലിലാണ് സക്കരിയ. കോടതിയും അവിടെത്തന്നെ. 

കേസ് വക്കീലിനു ഏല്‍പ്പിക്കുന്നത് നിരുല്‍സാഹപ്പെടുത്താന്‍ സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ഓഫിസര്‍ ഓംകാരയ്യ പരമാവധി ശ്രമിച്ചിരുന്നു. സക്കരിയയുടെ മേല്‍ യാതൊരു കുറ്റവും ചുമത്തിയിട്ടില്ല. പിന്നെന്തിനാണ് കേസിനുപോയി പണം പാഴാക്കുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അവസാനം മൂന്നാംമാസം കുറ്റപത്രം തയ്യാറാക്കിയപ്പോള്‍  സക്കരിയ പ്രതിപട്ടികയിലുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളില്‍നിന്നുള്ള സമ്മര്‍ദ്ദംകൊണ്ട് ചെയ്തതാണെന്നായിരുന്നു ഓംകാരയ്യയുടെ മറുപടി. 

 കഴിഞ്ഞപ്രാവശ്യം സക്കരിയയെ കാണാന്‍ പോയപ്പോള്‍ തന്റെ സഹതടവുകാരായ ഒരു ബിഹാരിയെക്കുറിച്ച് പറഞ്ഞു. ഇയാള്‍ എന്നും തന്റെ പെട്ടിയും സാധനങ്ങളും അടുക്കി വൃത്തിയാക്കി വയ്ക്കും. ഇന്നു തന്നെ മോചിപ്പിക്കുമെന്ന് ജയിലറും മറ്റു പോലിസ് ഉദ്യോഗസ്ഥരും പറഞ്ഞിട്ടുണ്ടന്ന് പറഞ്ഞായിരുന്നു ഇത്. വൈകുന്നേരംവരേക്കും തനിക്കു പുറത്തുപോവാനുള്ള അുമതിയും പ്രതീക്ഷിച്ച് സന്തോഷത്തോടെ കാത്തിരിക്കും. ഒടുവില്‍ രാത്രി നിരാശയോടെ രാവിലെ അടുക്കിവച്ചതെല്ലാം നിവര്‍ത്തി ഉറങ്ങാന്‍ കിടക്കും. രണ്ടുദിവസം കഴിഞ്ഞാല്‍ ഏതെങ്കിലും പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരം ഉറപ്പുല്‍കിയെന്നു പറഞ്ഞ് പഴയതിനേക്കാള്‍ സന്തോഷത്തോടെ സാധനങ്ങള്‍ അടുക്കിവച്ച് കാത്തിരിക്കും. ഇടയ്ക്കിടെ ഈ സാധു ഇതാവര്‍ത്തിക്കുന്നതു കാണുമ്പോള്‍ സക്കരിയയുടെ നെഞ്ചുപിടയും.  

സക്കരിയ അറസ്റിലായിട്ടിപ്പോള്‍ നാലുവര്‍ഷവും നാലുമാസവുമായി. സക്കരിയക്കു നീതി ലഭിക്കുന്നതിനായി സംഘടിപ്പിച്ച ഫ്രീ സക്കരിയ ആക്ഷന്‍ ഫോറവുമായി എല്ലാവരും സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ആക്ഷന്‍ ഫോറം നടത്തിയ മുഷ്യാവകാശ സംഗമത്തില്‍ ആയിരങ്ങളാണു പങ്കെടുത്തത്. പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പേ പോലിസും മാധ്യമങ്ങളും തീവ്രവാദിയാക്കിയ സക്കരിയക്കു നീതികിട്ടാന്‍ പ്രാര്‍ഥിക്കുകയാണ് ഒരു നാടുമുഴുവന്‍. 

തുടരും  


2013, ജൂൺ 1, ശനിയാഴ്‌ച

എന്റെ മകനെ 15 ദിവസം അവര്‍ ഉറക്കിയില്ല



 യു.എ.പി.എ. ഭീകരിയമത്തിന്റെ ബലിയാടുകള്‍ - 2 


ആലുവാ കുഞ്ഞുണ്ണിക്കര സ്വദേശി അന്‍സാര്‍ നദ് വിയുടെ വീട് ഏതൊരാള്‍ക്കും അന്യേഷിച്ചുകണ്ടത്താന്‍ എളുപ്പമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്നയാളുടെ വീടെവിടെ എന്നു ചോദിച്ചാല്‍ മതി. ആരും കാണിച്ചുതരും. 2008 മാര്‍ച്ച് 23നു ഈരാറ്റുപേട്ട സ്വദേശിയായ സുഹൃത് ശാദുലിയോടൊപ്പം അവന്റെ ജ്യേഷ്ഠന്‍ ശിബിലിയുടെ അരികിലേക്കെന്നു പറഞ്ഞ് പുറപ്പെട്ടതാണ്. ഇതുവരേക്കും തിരിച്ചുവന്നിട്ടില്ല. മാര്‍ച്ച് 26നു വെളുപ്പാന്‍കാലത്ത് നാലുമണിക്ക് ഇന്‍ഡോറില്‍ ചെന്നിറങ്ങിയ അവര്‍ വിശ്രമിക്കുകയായിരുന്ന വീട്ടില്‍ നിന്നു പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നത്രേ. നിരോധിത സംഘടയായ സിമിയുടെ പ്രവര്‍ത്തനത്തിനായി സംഘടിച്ചു എന്നായിരുന്നു അന്‍സാര്‍ നദ്  വിയുടെപേരിലും ചുമത്തിയിരുന്ന കുറ്റം. പിന്നീട് രാജ്യത്തു നടന്ന എല്ലാ സ്ഫോടനങ്ങളിലും അന്‍സാറിനെയും പ്രതിയാക്കി. മാര്‍ച്ച് 27നു പോലിസ് വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ട വിവരം താന്‍ അറിയുന്നതെന്ന് അന്‍സാറിന്റെ പിതാവ് അബ്ദുര്‍റസാഖ് പറയുന്നു. 

ഇന്‍ഡോറില്‍നിന്നാണ് അറസ്റ്റ് ചെയ്തിരുന്നതെങ്കിലും പിന്നീട് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്ന സ്ഫോടനങ്ങളില്‍ അന്‍സാറടക്കമുള്ള പലരേയും പ്രതികളാക്കി. അന്‍സാറിനെ കാണുന്നതിനായി ഇന്‍ഡോറിലേക്കു ഞങ്ങള്‍ പോയിരുന്നു. അവിടെയെത്തുമ്പോള്‍ കര്‍ണാടകയിലെ ഹുബ്ളിയില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് ആരോപിച്ച് അന്‍സാറിനെ കര്‍ണാടക ബല്‍ഗാം ജയിലിലേക്കു മാറ്റിയിരിക്കുകയായിരുന്നു. മുംബൈ സ്ഫോടനത്തില്‍ പങ്കുണ്ടന്നു പറഞ്ഞ് ആ കേസിലും ഉള്‍പ്പെടുത്തി. ബല്‍ഗാം ജയിലിലും അവരെ കാണാന്‍ പോയി. അതിനു മുന്നിലെത്തിയിട്ടും എന്റെ മകനെ ഒന്നു കാണാന്‍ അവര്‍ സമ്മതിച്ചില്ല. ജയിലിന്റെ മുന്നില്‍നിന്ന് ഇതുപോലെ പലപ്രാവശ്യം തിരിച്ചുവരേണ്ടിവന്നു. എന്തായി. ജീവനോടെയുണ്ടാ. ഒന്നുമറിയില്ല. പത്രങ്ങളിലും ചാനലുകളിലും ദിവസേനെ പ്രചരിക്കുന്ന കഥകള്‍ക്കപ്പുറം അവരെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ബാംഗ്ളൂര്‍ പരപ്പ അഗ്രഹാരം, ബല്‍ഗാം, ഗുല്‍ബര്‍ഗ, യര്‍വാദ ജയിലുകളിലേക്കൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞു മാറ്റിക്കൊണ്ടയിരുന്നു. ഗുല്‍ബര്‍ഗാ ജയിലില്‍ കഴിയുമ്പോള്‍ അവരെ വാഗമണ്‍ കേസിലുമുള്‍പ്പെടുത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുവന്നു. ആ സമയത്താണ് എറണാകുളം കലക്ടറേറ്റില്‍ സ്ഫോടനം നടക്കുന്നത്. പിന്നീട് ആ കേസിലും എന്റെ മകനെ അവര്‍ പ്രതിചേര്‍ത്തുവെന്നറിഞ്ഞപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദനയായിരുന്നു. അന്നുരാത്രി രണ്ടുമണിക്ക് പോലിസ് വല്ലാത്ത ഭീതിസൃഷ്ടിച്ച് കുഞ്ഞുണ്ണിക്കരയില്‍ വന്നു. എന്നെയും എന്റെ ഭാര്യയെയും അറസ്റ് ചെയ്തുകൊണ്ടുപോയി. പലപ്രാവശ്യം പോലിസ് എന്റെ വീട്ടില്‍വന്നിട്ടുണ്ടങ്കിലും ഓരോപ്രാവശ്യം വരുമ്പോഴും കാടിളക്കിയാണ് വരവ്. വീട് അറിയുന്ന പോലിസുകാര്‍ തന്നെ ആലുവ മുതല്‍ ഓരോ വീട്ടിലും അന്യേഷിക്കും. എന്റെ വീടെവിടെയെന്ന്. അവനെ വിയ്യൂരില്‍പോയി കണ്ടു എന്നതായിരുന്നു ഞങ്ങളെ രാത്രി ആ സമയത്തുവന്ന് പിടിച്ചുകൊണ്ടുപോവാനുള്ള കാരണം. എന്റെ മൂത്തമകനെ അന്നുരാത്രി രണ്ടരയ്ക്ക് അവന്റെ ഭാര്യാവീട്ടില്‍നിന്നായിരുന്നു അറസ്റ് ചെയ്തത്. വിയ്യൂര്‍ ജയിലില്‍ അവനെ കാണാന്‍പോയവരുടെയൊക്കെ വീട്ടില്‍ പോലിസെത്തി. സ്കൂള്‍ പഠനശേഷം ഏറ്റവും നല്ല മാര്‍ഗത്തിലാണ് ഞാന്‍ അന്‍സാറിനെ അയച്ചത്. ആലുവാ അല്‍ അസ്ഹര്‍ അറബിക് കോളജിലും പിന്നീട് ലഖ്നോ നദ് വത്തുല്‍ ഉലമയിലേക്കും. അവിടെനിന്നു പഠംനംപൂര്‍ത്തിയാക്കി ഇസ്ലാമിക പ്രവര്‍ത്തനവും സാമൂഹികപ്രവര്‍ത്തനവുമായി അവന്‍ സജീവമാവുന്നതു കണ്‍കുളിര്‍ക്കെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. യാതൊരുവിധ ദുശ്ശീലങ്ങളുമില്ലാത്ത അന്‍സാറിനേയും ശിബിലിയെയും ശാദുലിയെയും പോലുള്ളവര്‍ക്ക് എങ്ങനെ ഭീകരവാദിയാവാന്‍ കഴിയും. അവരെ ഭീകരവാദികളാക്കുന്നത് പോലിസും മാധ്യമങ്ങളുമാണ്. രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തി ഭരണകൂടം തന്നെ ഒരു ശത്രുവിനെ സൃഷ്ടിക്കുന്നു. അന്‍സാറിന്റെ കഥകള്‍ പിതാവില്‍നിന്നു കേട്ടുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പലതരം വികാരങ്ങള്‍ മാറിമറിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചിലപ്പോള്‍ പൊട്ടിച്ചിരിക്കും. ചിലപ്പോള്‍ കണ്ണുനിറയും. ഈ വേദനകള്‍ മറ്റൊരാളോടുകൂടി പങ്കുവയ്ക്കുമ്പോള്‍ മസ്സിനോരു സമാധാമാണെന്ന് ഇടയ്ക്കിടെ അബ്ദുറസാഖ് പറഞ്ഞുകൊണ്ടിരുന്നു. കേരളത്തിലെ ജയില്‍വാസം കഴിഞ്ഞ് പിന്നീട് മഹാരാഷ്ട്രയിലെ നരസിംഹ്പൂരിലേക്കായിരുന്നു അവരെ  കൊണ്ടുപോയത്. അവിടെയെത്തുമ്പോഴാണ് അഹ്മദാബാദിലെ സബര്‍മതി ജയിലിലേക്കുകൊണ്ടുപോയെന്നറിയുന്നത്. മറ്റ് ഏതു സംസ്ഥാനങ്ങളിലെ കേസില്‍ ഉള്‍പ്പെടുത്തുന്നതിക്കോള്‍ ഭീകരമായിരുന്നു ഗുജറാത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ അവരെ പ്രതികളാക്കിയത്. അഹ്മദാബാദ് സ്ഫോടനങ്ങളിലും അവരെ പ്രതിചേര്‍ത്തു. മറ്റു നിരപരാധികളായ ധാരാളം മുസ്ലിം ചെറുപ്പക്കാരെപ്പോലെ. ഇവരുടെ കേസുമായി പോയപ്പോള്‍ പ്രശസ്തനായ അഭിഭാഷകന്‍ അഡ്വ. മുന്‍ഷി പറഞ്ഞു: "ഗുജറാത്ത് സേ മുസല്‍മാന്‍ കോയി ഇന്‍സാഫ് ഹി മിലേഗാ'' (ഗുജറാത്തില്‍നിന്നു മുസല്‍മാന് ഒരിക്കലും നീതി ലഭിക്കില്ല) എന്ന്. 

ആദ്യഘട്ടത്തില്‍ ക്രൂരമായി ഇവരെ പോലിസ് പീഡിപ്പിച്ചു. "15 ദിവസം രാവുംപകലും അവര്‍ എന്റെ മക്കളെ ഉറക്കിയില്ല'' പൊട്ടിച്ചിരിച്ചുകൊണ്ടാണ് റസാഖ് ഇതു പറഞ്ഞത്. ഈ ദുരന്തകഥകളൊക്കെ ധാരാളം കാലംകഴിഞ്ഞാണ് ഞങ്ങളറിയുന്നത്. 30 വയസ്സുപോലും തികയാത്ത എന്റെ മകനെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടയിരുന്നു. ആരും ചോദിക്കാനില്ല. അവനെക്കുറിച്ചു പുറത്തുവിടുന്ന വാര്‍ത്ത അവര്‍ ഭീകരവാദിയാണെന്നതു മാത്രം. റസാഖിന്റെ കണ്ണുകള്‍ നിറഞ്ഞു. 

2008 ഫെബ്രുവരി 28നായിരുന്നു അന്‍സാറിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് കേവലം 22 ദിവസമാണ് അവര്‍ ഒരുമിച്ചു താമസിച്ചത്. കുഞ്ഞുണ്ണിക്കര സ്വദേശിനിയായ മുഹ്സിയാണ് ഭാര്യ. 23ന്റെയന്ന് യാത്ര പറഞ്ഞുപോയതാണ്. അന്‍സാര്‍ തിരിച്ചുവരുന്നതും കാത്ത് അവളിരിക്കുകയാണ്. 

ഓരോ പ്രാവശ്യം ജയിലില്‍ പോവുമ്പോഴും അവരോടൊപ്പമുള്ള നിരപരാധികളുടെ കഥകള്‍ അന്‍സാറും ശിബിലിയും ശാദുലിയുമൊക്കെ പറഞ്ഞുതരും. ഇന്‍ഡോര്‍ കേസില്‍ത്തന്നെ കഴിയുന്ന എത്രയെത്ര ചെറുപ്പക്കാര്‍. ആ കദനകഥകള്‍ കേള്‍ക്കുമ്പോള്‍ തങ്ങളുടെ മക്കളുടേത് വളരെ ചെറുതെന്നു തോന്നിപ്പോവും. ആന്ധ്രപ്രദേശിലെ നസ്റുദ്ദീന്‍ മൌലായും അദ്ദേഹത്തിന്റെ മൂന്നു മക്കളും വര്‍ഷങ്ങളോളം ജയിലിലായിരുന്നു. വന്ദ്യവയോധികനായ നസ്റുദ്ദീന്‍ ജാമ്യത്തിലിറങ്ങി പുറത്തുവന്നപ്പോള്‍ പീഡനംമൂലം ആരോഗ്യം തകര്‍ന്നിരുന്നു. വളരെ ദാരുണമാണ് അവരുടെ ജീവിതാവസ്ഥ. ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരണ്‍പാണ്ഡ്യയെ വധിച്ചത് നസ്റുദ്ദീന്‍ മൌലായുടെ പ്രസംഗം കേട്ടിട്ടാണെന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ഇതുകഴിയുമ്പോള്‍ മറ്റൊന്ന് അവര്‍തന്നെ കണ്ടുപിടിക്കും. എല്ലാ കേസിലും യു.എ.പി.എ. ചുമത്തിയിരിക്കുകയാണ്.  

നസ്റുദ്ദീന്‍ മൌലായുടെ മകളുടെ മകനെയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. നസ്റുദ്ദീന്‍ മൌലായും അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ കേസ് നടത്താനായി കോടതികള്‍ കയറിയിറങ്ങിയിരുന്നത് 65 വയസ്സിലധികം പ്രായമുള്ള അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. അന്ന് അവരെ സഹായിക്കാന്‍ കൂടെപോയിരുന്ന മകളുടെ മകനാണ് ഉബൈദുര്‍റഹ്മാന്‍. ഉബൈദുര്‍റഹ്മാനും ഇപ്പോള്‍ ജയിലിലാണ്. ഇങ്ങനെ അറിയുന്നവരും അറിയാത്തവരുമായി നിരവധിപേര്‍. 

അന്‍സാറിനെയും ശിബിലിയെയുമൊക്കെ ജയിലില്‍നിന്നു കോടതിയിലേക്കുകൊണ്ടുപോവുന്നതുതന്നെ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ബസ്സില്‍ മറ്റു നിരവധി പോലിസ് വാഹനങ്ങളുടെ അകമ്പടിയോടെ എല്ലാവരും മാര്‍ക്കറ്റുകളില്‍ ഉണ്ടാവുന്ന സമയത്താണ്. അതിലൂടെ ഒരു സന്ദേശമയക്കുകയാണ് പോലിസ് ലക്ഷ്യം.

കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരു കേസ് കൂടി ഇവരുടെമേല്‍ ചുമത്തി. സബര്‍മതി ജയിലില്‍ തുരങ്കം ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് കേസ്. ആദ്യം അഞ്ചു ദിവസവും പിന്നീട് മൂന്നു ദിവസവും ഇവരെ പോലിസ് കസ്റഡിയില്‍ വിട്ടു. പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്‍സാര്‍ നദ് വി പൊട്ടിക്കരഞ്ഞുകൊണ്ടു ചോദിച്ചു: "എന്തിനാണ് ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാരെ ഇങ്ങനെ പീഡിപ്പിച്ചു കൊല്ലുന്നത്. ന്യായാധിപന്‍ നിങ്ങള്‍ക്കു നിങ്ങളുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ഞങ്ങളെ വെടിവച്ചുകൊന്നുകൂടെ. ഇങ്ങനെ ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നതിക്കോള്‍ ഭേദം അതാണ്'' എല്ലാം ഈ ന്യായാധിപന്‍മാര്‍ക്കു മുന്നില്‍ വനരോദനമാവുകയാണ്. കഴിഞ്ഞയാഴ്ച അന്‍സാര്‍, ശിബിലി, ഹാഫിസ് ഹുസയ്ന്‍ എന്ന കര്‍ണാടക സ്വദേശി എന്നിവരും ജയില്‍വാര്‍ഡന്‍മാരും ചേര്‍ന്നാണ് തുരങ്കമുണ്ടാക്കിയതെന്ന മറ്റൊരു കേസ്കൂടി എടുത്തിരിക്കുന്നു. ഇങ്ങനെ ജീവിതകാലം മുഴുവന്‍ അകത്തിടാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. 

ഓരോ പ്രാവശ്യം കാണാന്‍ പോവുമ്പോഴും അന്‍സാറും കൂട്ടുകാരും പാന്റും ബനിയനുമൊക്കെ വേണമെന്നു പറയും. എന്തിനാണ് നിങ്ങള്‍ക്കിത്രയും സാധനങ്ങള്‍ എന്നൊരിക്കല്‍ ചോദിച്ചപ്പോഴാണ് അവര്‍ പറയുന്നത്: ഞങ്ങള്‍ക്കല്ല, ഇവിടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്കൊപ്പം കഴിയുന്ന ജാര്‍ഖണ്ഡ് സ്വദേശികളുണ്ട്. അവര്‍ ജയിലിലെത്തിയ ശേഷം ഇന്നുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇവിടെ വന്നുകാണാന്‍ പോലും അവര്‍ക്ക് ഉറ്റവരോ ഉടയവരോ ഇല്ല. ഉള്ളവര്‍ക്ക് അന്യേഷിച്ചെത്താന്‍ മാത്രമുള്ള വിദ്യാഭ്യാസവുമില്ല. അവര്‍ക്കും കൂടിയുള്ളതാണ് ഇതൊക്കെ. ആ മനുഷ്യരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍, ഇങ്ങനെ അറിയുന്നതും അറിയാത്തവരുമായ ചെറുപ്പക്കാരുടെമേല്‍ ഇത്തരം ഭീകരനിയമങ്ങള്‍ ചുമത്തപ്പെട്ട് ഇരുളറകളില്‍ തള്ളിയിരിക്കുന്ന സംഭവങ്ങള്‍ അറിയുമ്പോള്‍ ചിലദുഃഖങ്ങള്‍ അലിഞ്ഞില്ലാതാവും. എല്ലാത്തിനും നീതിമാനായ തമ്പുരാന്‍ പരിഹാരം കാണുമെന്ന ശുഭാപ്തി വിശ്വാസം വര്‍ധിക്കുകയാണ്. ക്ഷമയോടെ കാത്തിരിക്കാന്‍ ഈ ചെറുപ്പക്കാരുടെ ജീവിതം എന്നെ പഠിപ്പിക്കുകയാണ്. റസാഖ് പറഞ്ഞുനിര്‍ത്തി. 

തീര്‍ന്നിട്ടില്ല ...... 


നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"