2012, മേയ് 1, ചൊവ്വാഴ്ച

ശത്രുക്കളുടെ കൈയടി വാങ്ങുന്നവര്‍

വലിയവരുടെ കൈകളെ സൂക്ഷിക്കുക.ദുര്‍ബലനു നല്ലത് അതാണ്.അസന്തുലിതസമൂഹത്തില്‍ ശക്തനെതിരെ സംസാരിക്കരുത്.അവനെ ചോദ്യം ചെയ്യരുത്.കൂടുതല്‍ ആവശ്യപ്പെടരുത്.അടി വാങ്ങുന്നത് ബുദ്ധിമോശമാണ്.ചോദിക്കാതെ കിട്ടുന്നത് തടയാനാവില്ല.അതിന്നു പുറമെ ചോദിച്ചു വാങ്ങുകകൂടി വേണോ ?
അടിമകളുടെ മനോവ്യാപാരമാണിത്.താത്ത്വികപരിവേശം നല്‍കിയാല്‍ ഇതിന്ന്‍ ഇന്നും മാന്യതയുണ്ട്.വിപണനസാധ്യതയുമുണ്ട്.പുതിയ ലോകത്തിന്റെ വെല്ലുവിളികള്‍ കണ്ടില്ല എന്ന്‍ നടിക്കാന്‍ സാധ്യമല്ലാതെ വരുമ്പോള്‍ പ്രതിലോമചിന്തകള്‍ക്കു താത്ത്വികമാനം നല്‍കി സ്വാംശീക
രിച്ച് സമീപന ശൈലിയൊരുക്കുകയാണ് മുസ്ലിംലോകം.പ്രവാചകദൌത്യത്തിന്റെ തുടര്‍നടപടിക്കാ രെന്നവകാശപ്പെടുന്നവര്‍ക്ക് അതുവഴി 'സമാധാനം' കൈവരിക്കാനാവുമെന്ന പ്രതീക്ഷ പുലരാനിടയില്ല.അര്‍ഹതയുള്ളവര്‍ അതിജീവിക്കുമെന്ന തത്ത്വത്തെ കൈയൂക്കുള്ളവര്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്ന ആധുനികസമൂഹം തങ്ങള്‍ ഇപ്പോളെത്തിനില്‍ക്കുന്നതു കാടന്‍ നിയമങ്ങളിലാണെന്ന് സമ്മതിക്കുന്നില്ല എന്നേയുള്ളൂ.താല്‍പര്യസംരക്ഷണത്തിന്നു പ്രാകൃതസ്വഭാവം കൈവന്നപ്പോള്‍ ക്രമീകൃത നിയമങ്ങള്‍ ദുര്‍ബലമായി.ബാബരിയും അഫ്ഗാനും ഇറാഖുമെല്ലാം തകര്‍ക്കപ്പെട്ട സാഹചര്യം അതാണ്.നിയമവാഴ്ചയുടെയും പരസ്പര ധാരണയുടെയും പതനം യാഥാര്‍ഥ്യ ബോധത്തോടെ നോക്കിക്കാണാന്‍ ഇരകള്‍ക്കെങ്കിലും കഴിയണം.ഈ തകര്‍ച്ച യാദൃച്ഛികമല്ല.ഒറ്റപ്പെട്ട പ്രകോപനങ്ങള്‍ മൂലം സംഭവിക്കുന്നതുമല്ല.
            ബദല്‍സംവിധാനമില്ലാത്ത ലോകത്തു വന്‍ശക്തികള്‍ തങ്ങളുടെ സ്ഥാനം തിരിച്ചറിഞ്ഞിരിക്കുന്നു.പ്രത്യശാസ്ത്ര ചര്‍ച്ചകളില്‍ ഇടമില്ലാതെ മുതലാളിത്തത്തിന്നു പിറകില്‍ ഒളിഞ്ഞിരുന്ന ജൂത -ക്രൈസ്തവ സങ്കുചിത മതവിഭാഗങ്ങള്‍ രംഗം കൈയിലെടുക്കുകയും ചെയ്തിരിക്കുന്നു.ഈ സന്ധിയിലാണ് അമേരിക്കന്‍ പ്രസിഡന്‍റിന് തന്റെ ചെയ്തികള്‍ ദൈവികദൌത്യമാനന്നു വെളിപാടുണ്ടാവുന്നത്.ഇന്ത്യന്‍ മതേതരത്വത്തിന്നു നിറപ്പകര്‍ച്ച സംഭവിക്കുന്നതും ഈ സാഹചര്യത്തില്‍ തന്നെ.നന്മയുടെ അച്ചുതണ്ടും തിന്മയുടെ അച്ചുതണ്ടുമായി സമകാലിക ലോകത്തെ വേര്‍തിരിച്ചതു 'മതമൌലികവാദി' കളല്ല,'തീവ്രവാദികളു' മല്ല.സാക്ഷാല്‍ അന്നത്തെ ജോര്‍ജ് ബുഷ്  ആണത് ചെയ്തത്.അയാളുടെ ആംഗ്യത്തിനൊപ്പം അളവുകോല്‍ കീഴ്മേല്‍ പിടിക്കുന്ന ലോകം പൂജ്യത്തില്‍ നൂറും നൂറില്‍ പൂജ്യവും രേഖപ്പെടുത്തുന്നു.
വിശ്വാസവും നിഷേധവും വേര്‍തിരിയുന്നതിന്നു സമാന്തരമായി മറ്റൊരു വിടവുകൂടി സംഭവിക്കുന്നുണ്ട്  എന്ന്‍ തോന്നുന്നു.അന്തര്‍ധാരയിലെ ചെറുത്തുനില്‍പ്പു താല്‍പര്യങ്ങളെ അവഗണിച്ച് ബാഹ്യധാരയില്‍ ശക്തിപ്പെടുന്ന കീഴടങ്ങല്‍ പ്രവണത അതാണ് സൂചിപ്പിക്കുന്നത്.
ന്യായീകരണശ്രമങ്ങള്‍ക്കിടയില്‍ ശത്രുസങ്കേതങ്ങള്‍ സംഭാവന ചെയ്ത വികലചിന്തകളുടെ
പൈതൃകം സ്വന്തം ആചാര്യന്മാരില്‍തന്നെ ആരോപിക്കുന്നതിന്നു പിറകിലെ ചേതോവികാരം
എന്താണ് ?പ്രസ്ഥാനങ്ങളെ അടിവേരോടെ ശത്രുപക്ഷത്തേക്കു ചരിച്ചുപിടിക്കുകയായിരിക്കുമോ
ഉദ്ദേശ്യം ?നിഷേധത്തിന്റെ ശക്തിപ്രഭാവത്തിന്നു തണലില്‍ പുതിയ വീക്ഷണ തലങ്ങളൊരുങ്ങുമ്പോള്‍ പുനരാഖ്യാനങ്ങളും പുനര്‍വ്യാഖ്യാനങ്ങളും ആവശ്യമായിവരുന്നു.തിരിഞ്ഞോ
ട്ടത്തിന്നിടയില്‍ മദീന,മക്ക,ഹിറ,മൂസാ എന്നല്ലാം പറഞ്ഞുനോക്കാമെങ്കിലും എവിടേയും നിലയുറപ്പു
ണ്ടാവുമെന്നു തോന്നുന്നില്ല.
          മുസ്ലിം സമുദായത്തിലെ കക്ഷിമല്‍സരത്തിന്ന് ആശയവ്യത്യാസങ്ങളേക്കാള്‍ ബാഹ്യതാല്‍പര്യങളാണ് കാരണമെന്നതിന്നു നിരീക്ഷകര്‍ക്കു സംശയമുണ്ടാവാനിടയില്ല.ഓരോ
പാര്‍ട്ടിക്കും ഓരോ മുസ്ലിം ഘടകം എന്ന അവസ്ഥയാണു രാജ്യത്തിന്റെ ചിലയിടങ്ങളില്‍ കാണുന്നത്.പരോക്ഷമായെങ്കിലും ഈ സ്വഭാവം നമ്മുടെ സംസ്ഥാനത്തും കാണപ്പെടുന്നുണ്ട്. തമ്മിലടിച്ചു കൈയടി വാങ്ങുന്ന ഇവര്‍ ശത്രുവിന്നു വേണ്ടി ഒന്നിക്കുകയും ചെയ്യുന്നു.തീവ്രവാദവിരുദ്ധ
ക്യാംപുകളില്‍ കാണുന്ന യോജിപ്പ് ശാക്തീകരണരംഗത്ത് ഉണ്ടാവാതിരിക്കുന്നതു യാദൃച്ഛികമല്ല,
യജമാനന്മാര്‍ അതിന്നു സമ്മതിക്കില്ല.ലോകതലത്തില്‍ മുതലാളിത്തവും ദേശീയതലത്തില്‍ ഹിന്ദുത്വവും ശത്രുത വെളിപ്പെടുത്തിയപ്പോള്‍ സ്നേഹിക്കാനൊരു ശത്രുവിനെ കിട്ടിയ സന്തോഷ
മാണു പലര്‍ക്കും.കൂന്താലിയെ കൂന്താലി എന്നു തന്നെ വിളിക്കണമെന്ന ആദര്‍ശ ശാഠ്യം ആ സമയ
വും ബാക്കി തന്നെ.ഇതിന്നു പേരു വിവേകം എന്നാണെങ്കില്‍ അത് അശ്ലീലമാണ്.മാത്രമല്ല
അവിഹിത വേഴ്ച്ച കൂടിയാണ്.
          മക്കയില്‍ കടുത്ത സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും പ്രീണന ശ്രമങ്ങള്‍ക്കും
നടുവില്‍ പ്രവാചകനും അനുചരന്മാരും ജീവിക്കുമ്പോള്‍ ഇറങ്ങിയ ചില ഖുര്‍ആന്‍ വചനങ്ങള്‍ ഇവിടെ കുറിക്കട്ടെ.
        "കല്‍പ്പിക്കപ്പെട്ടതുപോലെ,താങ്കളും താങ്കളോടൊപ്പവും ഖേദിച്ചു മടങ്ങിയവരും നേര്‍ക്കുനേരെ
നിലകൊള്ളുക.നിങ്ങള്‍ വഴിവിട്ടു പ്രവര്‍ത്തിക്കരുത്.നിങ്ങള്‍ ചെയ്യുന്നതെല്ലാം തീര്‍ച്ചയായും അവന്‍
കാണുന്നുണ്ട്.അക്രമം കാണിച്ചവരിലേക്കു നിങ്ങള്‍ അനുകൂല ചായ്വു കാണിക്കരുത്.അപ്പോള്‍
നിങ്ങളെ നരകാഗ്നി സ്പര്‍ശിക്കും.അല്ലാഹുവല്ലാത്ത ഒരു രക്ഷാധികാരിയും നിങ്ങള്‍ക്കില്ല.അതിനു
ശേഷം നിങ്ങള്‍ സഹായിക്കപ്പെടുന്നതുമല്ല.പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ അത്യത്തിലും നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക.സദ്കര്‍മ്മങ്ങള്‍ ദുഷ്ടതയെ നീക്കം ചെയ്യുന്നതാണ് ചിന്തിക്കുന്നവര്‍ക്ക് ഒരുദ്ബോധനമാണ് അത്.താങ്കള്‍ സ്ഥൈര്യം കൈക്കൊള്ളുക.നന്മ ചെയ്യുന്നവരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല.അക്രമം തടയുന്ന പാരമ്പര്യമുള്ള
ഒരു വിഭാഗം നിങ്ങള്‍ക്ക് മുമ്പുള്ള തലമുറയില്‍ നിന്നു ലോകത്തെന്തുകൊണ്ടുണ്ടായില്ല. അവരില്‍നിന്നു നാം രക്ഷപ്പെടുത്തിയെടുത്ത അല്‍പ്പം ചിലരൊഴികെ ?എന്നാല്‍ ,അക്രമികള്‍ അവര്‍ക്കു കിട്ടിയ സുഖാഡംബരങ്ങള്‍ക്കു പിറകെ പോവുകയാണുണ്ടായത്.അവര്‍ കുറ്റവാളികളുമായിരുന്നു.നാട്ടുകാര്‍ നല്ലതു ചെയ്യുന്നവരായിരിക്കെ ഒരു രാജ്യത്തെയും നിന്റെ നാഥന്‍
നശിപ്പിക്കുകയില്ല.നിന്റെ നാഥനുദ്ദേശിച്ചിരുന്നുവെങ്കില്‍ ജനത്തെ മുഴുവന്‍ ഒറ്റ സമൂഹമാക്കുമായിരുന്നു.പക്ഷേ,നിന്റെ നാഥന്‍ കരുണ ചെയ്തവരൊഴികെ,അവര്‍ ഭിണിച്ചു
കൊണ്ടേയിരിക്കും.അവരെ സൃഷ്ടിച്ചത് അതിനാണ്.ജിന്നുകളും മനുഷ്യരുമായി നരകം നിറയുമെന്ന
നിന്റെ നാഥന്റെ വാക്കു നിറവേറ്റപ്പെട്ടിരിക്കുന്നു."(11:112 -119)
       പാപപങ്കില സമൂഹത്തില്‍ നിന്നു മനസ്സുമാറി അല്ലാഹുവില്‍ അഭയം തേടിയവര്‍ ഒരു കാരണ
വശാലും പാപികളുടെ സൌഹൃദത്തിന്നു നില്‍ക്കരുതെന്ന് അല്ലാഹു താക്കീത് ചെയ്യുകയാണ്.
അക്രമിയുടെ ഉപദ്രവം ഭയന്ന്‍ അവന് അനുകൂലനിലപാട് സ്വീകരിച്ചാല്‍ ദൈവിക സഹായത്തിന്ന്
എന്നന്നേക്കും അര്‍ഹത നഷ്ടപ്പെടും.പാരത്രിക ജീവിതത്തിലാവട്ടെ,കടുത്ത ശിക്ഷ അനുഭവിക്കുകയും ചെയ്യും.അല്‍പ്പം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും അക്രമിക്കെതിരായ സാമൂഹികനിലപാട് നഷ്ടക്കച്ചവടമാനന്നു ധരിക്കരുത്.നന്മയുടെ വഴിയില്‍ ഉറച്ചുനിന്നാല്‍ അന്തിമഫലം കാണാതെ വരില്ല.പരമ്പരാഗത നിലപാടുകളിലുറച്ചുനിന്ന് ഒഴുക്കിനനുസരിച്ച് നീങ്ങിയാല്‍ അക്രമികളെ തടയണമെന്ന തിരിച്ചറിവു ലഭിക്കണമെന്നില്ല.ലോകചരിത്രത്തില്‍
അങ്ങനെയുണ്ടായിട്ടില്ല.ദൈവിക പാതയിലൂടെ വഴിമാറി സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ക്കു
മാത്രമാണ് ആ തിരിച്ചറിവ് ലഭിച്ചത്.താല്‍കാലിക സുഖസൌകര്യങ്ങള്‍ കൈവടിയാന്‍ മനസ്സു
വരാതിരിക്കുന്നവര്‍ക്കു ഈ തിരിച്ചറിവുണ്ടാവില്ല.സത്യത്തില്‍ അവര്‍ അക്രമികളും കുറ്റവാളികളുമാണ്.നന്മ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുന്‍തൂക്കമുണ്ടെങ്കില്‍ ഏതൊരു രാജ്യവും ദൈവശിക്ഷയില്‍നിന്ന് ഒഴിവായിരിക്കും.മറ്റൊരര്‍ഥത്തില്‍ ,അക്രമികളെ തടയുന്ന ഒരു വിഭാഗവും
ജനത്തിനിടയിലില്ലെങ്കില്‍ ദൈവികശിക്ഷ പ്രതീക്ഷിക്കാം.നന്മയും തിന്‍മയും വേര്‍തിരിയുന്നത്
ഒരു കുറ്റകൃത്യമല്ല.ശത്രുവിനെ മിത്രമാക്കിയതുകൊണ്ടോ സ്നേഹം കൊണ്ടു മൂടിയതുകൊണ്ടോ
അവന്റെ മനസ്സു മാറുകയില്ല.ഈ വേര്‍തിരിവു ദൈവികതീരുമാനമാണ്.മനുഷ്യപ്രകൃതം തന്നെ അങ്ങനെയായിരിക്കെ അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയുകയില്ല.തിന്‍മകള്‍ക്കിടയില്‍
നന്മ ഉയര്‍ത്തി വൃതിരിക്തത കാണിക്കുന്നവരെ അന്യേഷിക്കുകയാണ് അല്ലാഹു.ഈ വചനങ്ങളില്‍ നിന്ന്‍ ഉള്‍ക്കൊള്ളാനുള്ള ആശയമാണ് ഇവ.
          അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കരുത്.മക്കയിലാണ് ഈ
കല്‍പ്പനയുണ്ടായത്.ഓരോ വിശ്വാസിക്കും അവരുടെ സമൂഹത്തിന്നും ഉണ്ടാവേണ്ട ഈ ഗുണം
തുടക്കത്തിലേ അല്ലാഹു വ്യക്തമാക്കിക്കഴിഞ്ഞു.കാലഭേദങ്ങളുടെ പേരില്‍ അതിലൊരു മാറ്റത്തിന്നു സാധ്യതയില്ല.ദൈവദത്ത പ്രകൃതത്തിന്നു വിരുദ്ധമായ ഒരു സാമൂഹികമാറ്റം പ്രതീക്ഷിക്കുകയും
ചെയ്യേണ്ടതില്ല.
            ഖുറൈശികളുടെ മൃഗീയ പകയ്ക്ക് ഇരയായ ഖബ്ബാബ് (റ)ഒരിക്കല്‍ പ്രവാചകനെ(സ) സമീപിച്ചു.കഅബയുടെ തണലില്‍ അല്‍പ്പനേരം വിശ്രമിക്കാന്‍ കിടക്കുകയായിരുന്നു തിരുമേനി.തന്റെ ശരീരത്തിലെ മുറിവുകള്‍ അദ്ദേഹത്തെ കാണിച്ച് ഖബ്ബാബ് ചോദിച്ചു:"ദൈവദൂതരേ,ഞങ്ങളുടെ ഈ ദൈന്യത താങ്കള്‍ കാണുകയില്ലേ,താങ്കള്‍ ഞങ്ങള്‍ക്കു
വേണ്ടി പ്രാര്‍ഥിക്കുന്നില്ലേ?"
            ഗൌരവമേറിയ ചില കാര്യങ്ങള്‍ ആ സമയം പ്രവാചകന്‍ അദ്ദേഹത്തെ കേള്‍പ്പിച്ചു.
  "നിങള്‍ക്ക് മുമ്പു വിശ്വാസികള്‍ ഇതിലും മോശമായി കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്.ഇരുമ്പിന്റെ
ചീര്‍പ്പുകൊണ്ട് ശരീരത്തില്‍ നിന്നു മാംസം വാര്‍ന്നെടുക്കുമായിരുന്നു.ഈര്‍ച്ചവാള്‍ക്കൊണ്ടു മൂര്‍ധാവു
മുതല്‍ താഴോട്ട് ശരീരം പിളര്‍ത്തിക്കളയുമായിരുന്നു.തീര്‍ച്ചയായും,ഈ ദൌത്യം വിജയിക്കും.
സന്‍ആഹ് മുതല്‍ ഹളറമൌത്ത് വരെ അല്ലാഹുവിനെയും ആടിനെ പിടിക്കുന്ന ചെന്നായ്ക്കളെയും അല്ലാതെ മറ്റൊന്നും ഭയപ്പെടാനില്ലാത്ത വിധം സമാധാനം പുലരും.നിങ്ങള്‍ ധൃതി കാണിക്കുകയാണ്."
          വിശ്വാസികള്‍ക്കുമേല്‍ സാമൂഹികസമ്മര്‍ദ്ദവും ഉപദ്രവങ്ങളുമുണ്ടാവുന്നത് അവരുടെ നിലപാടുവൈകല്യം കൊണ്ടല്ല.ഏതുകാലത്തും അതുണ്ടായിട്ടുണ്ട്.പ്രവാചകന്റെ സംസാരം അതിലേക്ക് വിരല്‍ചൂണ്ടുന്നു.നയപരമായ പെരുമാറ്റം കൊണ്ട് അതു തടയാനാവണമെന്നില്ല.
ഒരു പ്രാര്‍ഥനനടത്തി തിരിച്ചയച്ചിരുന്നുവെങ്കില്‍ ഖബ്ബാബ് (റ)തൃപ്തനാകുമായിരുന്നു.അതിന്നു മുതിരാതെ വരാനിരിക്കുന്ന ചില സാമൂഹികമാറ്റങ്ങളെ കുറിച്ച് അദ്ദേഹത്തിന്നു പ്രതീക്ഷ നല്‍കുകയായിരുന്നു തിരുദൂതര്‍ .സമാദാനത്തിന്റെ കടന്നുവരവിന്നു വഴിതുറന്നത് എങ്ങനെ എന്നു
പ്രവാചകന്റെ ജീവിതത്തില്‍ നിന്നു പഠിക്കണം.
         ഖബ്ബാബും പ്രവാചകനും തമ്മിലുണ്ടായ ഈ സംസാരത്തിന്റെ പശ്ചാത്തലമുള്ള ഒരു വചനം
ഖുര്‍ആനിലുണ്ട്.സംഭവം നടന്നതു മക്കയിലാണങ്കിലും മദീനയിലെ മദീനയിലെ വചനങ്ങളോടൊപ്പ
മാണ് ഖുര്‍ആനില്‍ അത് ക്രമീകരിച്ചിട്ടുള്ളത്.സായുധപോരാട്ടത്തിനുള്ള കല്‍പനകളുടെ കൂടെ.
         "സ്വര്‍ഗ്ഗത്തില്‍ കടക്കുമെന്നു നിങ്ങള്‍ കരുതുണ്ടോ ?നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്കുണ്ടായതിന്നു
തുല്യമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കും എത്തുന്നതുവരെ ?കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അവരെ
വന്നുമൂടി.ദൈവസഹായം ഇനിയെപ്പോഴായിരിക്കുമെന്നു ദൈവദൂതരും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും ചോദിക്കുന്നതുവരെ അവര്‍ വിറപ്പിക്കപ്പെട്ടു.അറിയുക,അല്ലാഹുവിന്റെ സഹായം
അടുത്തുതന്നെയുണ്ട്.തങ്ങള്‍ ചെലവു ചെയ്യേണ്ടതെന്താനന്നു താങ്കളോടവര്‍ ചോദിക്കുന്നു.പറയുക:
നന്മയുദ്ദേശിച്ചു നിങ്ങള്‍ ചെലവു ചെയ്യുന്നത് മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും
അനാഥര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും വേണ്ടിയാവട്ടെ.നിങ്ങള്‍ എന്തു ചെയ്താലും
അല്ലാഹു അത് കണ്ടറിയുന്നവനാണ്.നിങ്ങളുടെ മേല്‍ യുദ്ധം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ക്ക് അത് ഇഷ്ടമില്ല എന്നിരിക്കെ തന്നെ ഒരു കാര്യം നിങ്ങള്‍ക്ക് ഗുണകരമായിരിക്കെ
നിങ്ങളിലതു വെറുപ്പു തോന്നിച്ചേക്കും.മറ്റൊരു കാര്യം നിങ്ങള്‍ക്കുപദ്രവകരമായിരിക്കെ നിങ്ങളതിഷ്ടപ്പെടുകയും ചെയ്തേക്കാം.വസ്തുതകളറിയുന്നവന്‍ അല്ലാഹുവാണ്.നിങ്ങളാകട്ടെ
അറിവുള്ളവരല്ലതാനും."(2:214 -216)
       സാമൂഹികപരീക്ഷണങ്ങള്‍ മനുഷ്യര്‍ക്കൊഴിവാക്കാനാവില്ല.ബാഹ്യവ്യത്യാസങ്ങളുണ്ടാവാമെങ്കിലും വിശ്വാസികളുടെ ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവം ഒന്നുതന്നെയാണ്.പീഡസ്മരണയും യുദ്ധകല്‍പ്പനയും
ഒരുമിച്ചു ചേര്‍ത്തത് ഈ തത്ത്വം ഉയര്‍ത്തിപ്പിടിക്കാനായിരിക്കാം.കടുത്ത തോതില്‍ പരീക്ഷിക്ക
പ്പെട്ടതിന്നു ശേഷമാണ് ആദ്യ വിഭാഗം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചത് എങ്കില്‍ ശേഷം വരുന്നവരും
അതില്‍ നിന്നൊഴിവാകാന്‍ നിവൃത്തിയില്ല.ഈ പ്രശ്നമാണ് അല്ലാഹു ഇവിടെ ഉന്നയിക്കുന്നത്.
പീഡനമുറകളിലേതു കേവലപരീക്ഷണം മാത്രമാണെങ്കില്‍ യുദ്ധക്കളത്തില്‍ അതിന്നു ബഹുമുഖ
ഫലമുണ്ട്.യുദ്ധം പ്രകൃതത്തില്‍ വെറുക്കപ്പെട്ടതാണ്.പക്ഷേ,വിശ്വാസികളുടെ മേല്‍ അതു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.കാരണം,അതില്‍ പരീക്ഷണമുണ്ട്.അതല്ലാത്ത വേറെയും ചില
ലക്ഷ്യങ്ങള്‍ അതിലൂടെ അല്ലാഹുവിന്നു പൂര്‍ത്തിയാക്കാനുണ്ട്.ഒരു കാര്യം സംശയമില്ല.സംഘര്‍ഷ സാഹചര്യം വിശ്വാസികളെ തേടിയെത്തിക്കൊണ്ടേയിരിക്കും.




അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"