2012, ഏപ്രിൽ 17, ചൊവ്വാഴ്ച

ഉഹ്ദ് മലക്കുമുണ്ടൊരു കഥ പറയാന്‍ -1

   മരുഭൂമിയിലെ തണുത്ത പ്രഭാതം.മുഹമ്മദ്(സ)ധൃതിയിലാണ് നടന്നു നീങ്ങുന്നത്.അദ്ദേഹത്തോടൊപ്പമെത്താന്‍ അനുയായികള്‍   സാഹസപ്പെടുകയായിരുന്നു.മലമുകളില്‍നിന്നിറങ്ങിവരുന്നയാളെ പോലെയായിരുന്നു റസൂലിന്റെ സര്‍വസാധാരണമായ നടത്തമെന്ന് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.              എന്നാല്‍ മുഹമ്മദ്(സ) മ്ലാനവദനുമായിരുന്നു.
   തന്റെ പിറകില്‍ നിലയുറപ്പിച്ചവരിലും തന്നില്‍ വിശ്വസിച്ചവരിലുമൊക്കെ നടന്ന സംസ്കരണം എത്രമാത്രമുണ്ടായിരിക്കാം എന്നദ്ദേഹം ഉല്‍ക്കണ്ഠപ്പെട്ടു.നൂറ്റാണ്ടുകളിലായി ആര്‍ക്കും വഴങ്ങാത്ത ഗോത്രസംസ്കൃതിയെ ഇസ്ലാമിന്റെ മൂശയിലിട്ട് പാകപ്പെടുത്തുകയെന്നത് ചില്ലറ അധ്വാനമല്ല.കനലില്‍ ആളിക്കത്തുന്ന മൂശയിലേക്ക് ഉരുകിയൊലിക്കുന്ന  ലോഹം വാര്‍ത്തെടുക്കണം.പിന്നീട് അത് അടിച്ചു ശരിപ്പെടുത്തണം.പരീക്ഷണത്തിന്റെ അഗ്നിജ്വാലകള്‍ താണ്ടി മക്കയിലെ തെരുവീഥികളിലൂടെ നടന്നു നീങ്ങിയവരാണിവരില്‍ ഭൂരിഭാഗവും.എന്നാലും മനുഷ്യര്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത പലതുമുണ്ടാകും.യുദ്ധം ജയിക്കാന്‍ അച്ചടക്കവും അനുസരണയും കൂടിയേ തീരൂ. ചടച്ച കുതിരകള്‍ ,എല്ലു പൊന്തിയ ഒട്ടകങ്ങള്‍ ,വിലകുറഞ്ഞ വാളുകള്‍ പഴക്കംച്ചെന്ന പരിചകള്‍ പിന്നെയോ ദാരിദ്ര്യത്തിലും പരീക്ഷണങ്ങളിലും പരിക്ഷീണരായിരുന്ന കുറച്ചാളുകളും.പ്രവാചകന്റെ കൂടെ ഉഹ്ദിലേക്ക് മാര്‍ച്ച് ചെയ്യുന്ന സൈന്യത്തിന്റെ ഒരു ചെറുവിവരണമാണിത്.


   " നമ്മളെത്ര പേരുണ്ട്.താങ്കള്‍ക്ക് എണ്ണാനറിയാമല്ലോ അബൂബക്കര്‍ "
   " എഴുനൂറോളമുണ്ട് ദൂതരെ...."
   " അവര്‍ "
   " മൂവായിരമാണെന്നു കേട്ടു "
   കേട്ടത് പിന്നെയുമുണ്ടായിരുന്നു.സമ്പദ്സമൃദ്ധിയുടെ നെറുകയില്‍നിന്നു വരുകയാണ് മക്കയിലെ ഖുറൈശീഗോത്രം.നന്നായി ഭക്ഷണം കഴിക്കുന്നവര്‍ .ഏറ്റവും പുതിയ ആയുധങ്ങള്‍ ,മേത്തരം കുതിര കള്‍ ,ചുവന്ന പൂഞ്ഞയുള്ള ഒട്ടകങ്ങള്‍ ,ഇഷ്ടം പോലെ മദ്യം അടിമകളെക്കൊണ്ട് ചുമപ്പിച്ചുകൊണ്ട്  വരുകയാണു പോലും.അതീവസൌന്ദര്യമുള്ള അടിമസ്ത്രീകള്‍ കൂട്ടിനുണ്ട്.അവര്‍ നന്നായി പാട്ടുപാടി നൃത്തം ചെയ്യും.
   ഏതായാലും എഴുനൂറംഗസംഘം നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുതന്നെ നീങ്ങുകയാണ്.മലമടക്കുകള്‍ ,മണല്‍ക്കൂനകള്‍ ,കൂര്‍ത്ത മുള്ളുള്ള കള്ളിച്ചെടികള്‍    അങ്ങനെ  പോകുന്നു വഴിയോരക്കാഴ്ച്ചകള്‍ .അങ്ങ് ദൂരെ ദൂരെ പശ്ചിമാബ്ധി യിലെവിടെയോ നീരുറവ തേടുന്ന  ഫാല്‍ക്കന്‍ പക്ഷികളുടെ ഒറ്റപ്പെട്ട ദൃശ്യങ്ങള്‍ .
   പദവിന്യാസങ്ങളുടെ ശബ്ദമല്ലാതെ ഉഹ്ദിലേക്കു നീങ്ങുന്ന അടിച്ചമര്‍ത്തപ്പെട്ടവരുടെ സംഘത്തില്‍നിന്നു കാര്യമായൊന്നും കേള്‍ക്കാനില്ലായിരുന്നു.നിന്ദിതരുടെയും പീഡിതരുടെയുമായിരുന്ന ഈ സമൂഹം ഉല്‍ക്കര്‍ഷേച്ഛയുടെയും ഔന്നത്യത്തിന്റെതുമായ കൊടുമുടികള്‍ കൈയടക്കാന്‍ ആഗ്രഹിക്കുന്നു.ദൈവനിയുക്തനായ പ്രവാചകന്‍ മുഹമ്മദ് അവരുടെ കൂട്ടത്തിലുണ്ട്.അങ്ങേത്തലയ്ക്കല്‍ ഉഹ്ദ് മലഞ്ചെരുവിലെവിടെയോ ഇവരെ വിഴുങ്ങാന്‍ പാകത്തില്‍ കാത്തിരിക്കുന്നത് നാലിരട്ടിവരുന്ന  ശത്രുക്കളാണ്.പക്ഷേ ഭീതിയോ ആശങ്കയോ ഇവരില്‍ തെല്ലുപോലുമില്ല.കുറച്ചുമാസങ്ങള്‍ക്കു മുമ്പൊരു നാളില്‍ ബദ്റില്‍ വച്ചുണ്ടായ പരാജയത്തില്‍നിന്നുയിര്‍ക്കൊണ്ട വീര്യവുമായിട്ടാണ് ശത്രുപ്പടയുടെ വരവ്.വ്യക്തമായി പറഞ്ഞാല്‍ അവര്‍ മൂവായിരം പേരായിരുന്നില്ല.മൂവായിരം അണലികളായിരുന്നു.ഇന്ത്യന്‍ ചതുപ്പുകളില്‍ കാണുന്ന വര്‍ധിതവീര്യമുള്ള വിഷം ചീറ്റുന്ന അണലിപ്പാമ്പുകള്‍ .
   സംഘം ഉഹ്ദ്മലഞ്ചെരിവിലെത്തിയപ്പോള്‍ ആര്‍പ്പുവിളിക്കുന്നവരുടെ പ്രബലസംഘത്തെയാണ്  കാണാന്‍ കഴിഞ്ഞത്.മുമ്പേവന്നവര്‍ ,ശക്തന്മാര്‍ ,വമ്പന്‍മാര്‍ എല്ലാംമാണവര്‍ .ആഘോഷങ്ങളും   നൃത്തങ്ങളുമുണ്ട്.ചിലങ്കകളുടെ താളലയങ്ങള്‍ , പയറ്റുപരിശീലനത്തിനിടയില്‍ ഉയരുന്ന ആയുധങ്ങളുടെ സീല്‍ക്കാരശബ്ദങ്ങള്‍ .അങ്ങനെ ശബ്ദമുഖരിതമായ അന്തരീക്ഷം.പിന്നാലെ വന്നവരുടെ സംഘ ത്തെ പരിഹാസത്തോടെയും കൂവലോടെയും അവര്‍ സ്വീകരിച്ചു.
   മുഹമ്മദ് മലമടക്കുകള്‍ പരിശോധിച്ചു തുടങ്ങുകയായി.ഉഴരം കൂടിയതും കുറഞ്ഞതുമായ കുന്നുകളും മലകളും.ചരിത്രം രചിക്കാനും സാക്ഷിയാകാനും കാത്തിരിക്കുകയായിരുന്നു ഇതൊക്കെയും.വിഭിന്ന  വ്യക്തിത്വങ്ങളെ മുഹമ്മദ് ഉള്‍ക്കൊണ്ടിരുന്നു.യുദ്ധതന്ത്രജ്ഞ്ഞതയും.താഴ്വരയില്‍ വെച്ച് യുദ്ധം നടന്നാലുണ്ടാകുന്ന പ്രത്യാഘാതം അദ്ദേഹം വേഗത്തില്‍ ഊഹിച്ചു.പിറകുവശത്തുകൂടെ ശത്രുക്കള്‍ക്ക്  ഇരച്ചുകയറാം.മുഖത്തോടുമുഖം തിരിഞു പോരാടുന്നവര്‍ക്ക് അതൊന്നും എളുപ്പം ശ്രദ്ധിക്കാന്‍ കഴിഞെന്നു വരില്ല.മുഹമ്മദ് ചിന്താധീനനായി.
  "  ജുബൈര്‍ ,താങ്കള്‍ ഇങ്ങോട്ടുവരൂ "
  " പ്രവാചകരേ,എന്തുതന്നെയായാലും പറയൂ "
  "  താങ്കള്‍ ഈ മലയുടെ ഉച്ചിയില്‍ തന്നെ കഴറി നില്‍ക്കണം,കൂടെ ഏതാനും അമ്പെയ്ത്ത്കാരെയും കൂട്ടിക്കോളൂ,താഴ്വരയില്‍ നടക്കുന്ന യുദ്ധത്തിന്റെ ഗതി എന്തുത്തന്നെയായാലും അത് ഗൌനിക്കരുത്.നമ്മള്‍ വിജയം വരിച്ചാലും സ്ഥലം വിടരുത്.എന്‍റെ കല്‍പ്പന വരുന്നത് വരെ ഈ മലമുകളിലായിരിക്കട്ടെ ജുബൈറിന്‍റെ സ്ഥാനം.
  " അപ്പോള്‍ ഞങ്ങല്‍ക്ക് വില്ല് കുലയ്ക്കാന്‍ അധികാരമില്ല ?"
  "  ഉണ്ട്,ഇവിടെ നിന്നു താഴ്വരയിലെ അശ്വമുഖങ്ങളിലേക്ക് അമ്പെയ്യൂ,എങ്കില്‍ കുതിരകള്‍ ഒരിഞ്ച്  മുമ്പോട്ട് നീങ്ങില്ല."  
  " കല്‍പ്പനപ്പോലെ,അല്ലാഹുവിന്റെ ദൂദരേ."
മുഹമ്മദ് നിരീക്ഷിക്കുമ്പോള്‍ ശത്രുനിരയൊന്നടങ്കം എഴുന്നേല്‍ക്കുന്നതു കണ്ടു,നിരവധി ഗോത്രകലഹങ്ങളും പോരാട്ടങ്ങളും യുദ്ധങ്ങളും മുഖമുദ്രയായി സ്വീകരിച്ച ആ ജനതയ്ക്ക് എങ്ങനെ അണിയൊ ത്തു നില്‍ക്കണം എന്നു ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ലായിരുന്നു.അതവരുടെ രക്തത്തിലും 
ജീനുകളിലും ചേര്‍ന്നുനില്‍ക്കുന്നതാണ്.
   ഖുറൈശീപക്ഷത്ത് വലത്തേയറ്റത്തായി മുന്നിരയില്‍ തന്നെ സംഹാരരുദ്രനായി നില്‍ക്കുന്നയാള്‍  ഇകിരിമയാണ്.അയാള്‍ എന്തിന്നും തയ്യാറായിട്ടാണ് നില്‍പ്പ്."  നഷ്ടപ്പെടാന്‍ എനിക്കൊന്നുമില്ല "-  അയാള്‍ പലരോടും മനസ്സ് തുറന്നിരുന്നു.ബാപ്പയുടെ ജീവന്‍ ബദ്റില്‍ വെച്ച് നഷ്ടപ്പെട്ടു.അതിന്നു പ്രതികാരം ചെയ്യാതെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.ഈ യുദ്ധത്തില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെട്ടാലും താന്‍ കൃതാര്‍ഥനായിരിക്കും.ആയുധങ്ങളുടെ മുഴുവന്‍ അഭ്യാസങ്ങളും മനപ്പാഠമാക്കിയവനാണ്  ഇകിരിമ.അയാള്‍ക്കറിയാത്ത യുദ്ധമുറകളില്ല.
   നിരയുടെ ഇടത്തേയറ്റത്ത് അജയ്യനായി വലീദിന്റെ മകന്‍ ഖാലിദ് ഉരുക്കുകൊട്ടപോലെ നിലകൊണ്ടു.ഇടതുവശത്തേക്കുള്ള ആക്രമണം മരണത്തിലേക്കുള്ള കവാടമാണെന്ന് മുസ്ലിംകള്‍ക്കുമറിയാം.ഖാലിദിനോടുള്ള കളി തീക്കളിയാണ്.മരുഭൂമിയിലെ സിംഹമായിരുന്നു വലീദ്.അയാളുടെ മകന്‍ പിന്നെ അങ്ങനെയല്ലാതെ വരുമോ ?പെരുമ്പാമ്പിന്റ്റെ അളയില്‍ അതിന്റെ കുഞ്ഞുങ്ങലല്ലാത     മുഴല്‍ക്കുട്ടികള്‍ വളരാറില്ലല്ലോ.
   അബൂസുഫ് യാന്‍റെ പത്നി ഹിന്ദ് അണികള്‍ക്കിടയിലൂടെ ഓടിനടക്കുന്നു.തലമുറകളിലൂടെ കൈമാറിവന്ന,അറബ് ജനതയുടെ വീരമൃത്യുവിനെപ്പറ്റി,മുസ്ലിംകള്‍ക്കെതിരെ താകീത് നല്‍കിയുള്ള ഉണര്‍ത്ത് പാട്ട് അവള്‍ പാടിക്കൊണ്ടേയിരിക്കുന്നു.
  മുന്‍നിരയില്‍ നിന്നു ഒരടി മുമ്പോട്ട് മാറി ഇരുകൈകള്‍ക്കൊണ്ടുംചേര്‍ത്തുപിടിച്ചകോടിയുമായിട്ടായിരുന്നു ഹുവൈത്തിന്‍റെ മകന്‍ ഉസ്സ നിലയുറപ്പിച്ചത്.ഇവിടെ മരിക്കേണ്ടിവന്നാലും ഉഹ്ദിലെ ധ്വജവാഹകനന്ന് ലോകമരിമറിയുമല്ലോ എന്ന ആഹ്ലാദത്തിലായിരുന്നു അവന്‍. ..   
   സേനയുടെ പടനായകന്‍ അബൂസുഫ് യാന്‍  നീട്ടിവളര്‍ത്തിയ താടിയുഴിഞ്ഞുക്കൊണ്ടദ്ദേഹം   മദ്ധ്യത്തിലായി നിന്നുകൊണ്ട്,തന്റെ സൂത്രകണ്ണുകളാല്‍ രംഗവീക്ഷണം നടത്തുകയായിരുന്നു.അനുഭവസമ്പത്തിലും അറിവിലും മികച്ച്നില്‍ക്കുന്നവന്‍.,ധനാഢ്യന്‍,വര്‍ത്തകമുഖ്യന്‍,നാട്ടുപ്രമാണി   ഇനിയുമെത്രയോ തൂവലുകള്‍ ചേരും അയാളുടെ കിരീടത്തിന്ന്. 
  " ഓ,മുഹമ്മദ്,എന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ -"  യുദ്ധമുഖത്തുനിന്ന് അയാളുടെ ശബ്ദമുയര്‍ന്നു.എങ്ങും നിശബ്ദദ പടര്‍ന്നു,നിന്നെ എനിക്കറിയാം മുഹമ്മദ്.നിന്നെമാത്രമല്ല നിന്റെ പിതാവ് അബ്ദുള്ളയേയും അവരുടെ പിതാവ് അബ്ദുള്‍ മുത്തലിബിനെയും.അബ്ദുല്ലയുമായി വിവാഹന്യേശനത്തിന്നുവേണ്ടി വഹബ് വന്നത് എന്റെ വാപ്പയുടെ അരികിലേക്കാണ്.ആ വഹബിന്റെ മകള്‍ ആമിനയുടെ പുത്രനാണ് നീ.ഉണക്കമാംസവും ഗോതമ്പു റൊട്ടിയും കഴിച്ച് വളര്‍ണ്ണവളാണ് ആമിന.
അത്യധാനം ചെയ്ത് കച്ചവടം നടത്തിയെങ്കില്‍ മാത്രം കഴിഞ്ഞുകൂടാനുള്ള വരുമാനമേ നിന്റെ വാപ്പക്കുണ്ടായിരുന്നുള്ളൂ.കിസ്റയുടെയും കൈസറിന്റെയും ചാര്‍ച്ചക്കാരനാണ് നീയെന്ന ഭാവമുണ്ടെങ്കില്‍ അതങ്ങ് മാറ്റിവയ്ക്കുക.സര്‍വത്ര നാശത്തിലേക്ക് നാടിനെ നയിച്ചവന്‍ നീയാണ്,ഹിറാമലമുകളില്‍ നിന്ന് ഭൂതാവിഷ്ടനെപോലെ നീ ഇറങ്ങിവന്നപ്പോള്‍ നിന്ദിതനും പീഡിതനുമായി മാറിയത് ചരിത്ര 
മാണ്.ശാന്തിയും സമാധാനവും നിറഞ്ഞ അറേബ്യന്‍ ഭൂകണ്ഡത്തില്‍ യുദ്ധങ്ങളും കലഹങ്ങളും ഉണ്ടായി തുടങ്ങിയത് നീ മൂലമാണ്.ധര്‍മത്തെപ്പറ്റിയും സത്യത്തെപ്പറ്റിയും കവലകളില്‍ പ്രസംഗിച്ചു നടക്കുന്ന മനുഷ്യാ,നിനക്കെന്തവകാശമാണ് അത്തരം പദങ്ങളുപയോഗിക്കാന്‍ ".
  " നോക്കൂ,ഹാശിംവംശജനും നിന്റെയടുത്ത ബന്ധുവുമായ അബൂജഹലിനെ ബദ്റില്‍ വെച്ച് നിന്റെ സൈന്യം വധിച്ചു,വന്ദ്യനായ ഉമയ്യത്തിനെയും അദ്ദേഹത്തിന്റെ മകനെയും വെട്ടിക്കൊന്നത് നിന്റെ ആളുകളോ അതോ ഞങ്ങളോ ?ഹിശാമിനെ അമ്പെയ്തു കൊന്നു,അസ് വദിനെ ഹംസയല്ലേ കൊന്നത് ?റബീഅ,ശൈബ,വലീദ് തുടങ്ങി ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരുടെ പട്ടിക നീണ്ടതാണ്.എന്തിന് എന്റെ സഹധര്‍മിണിയുടെ പിതാവായ ഉത്ബയെയും അളിയനെയും ബദ്റില്‍ വെച്ച് കൊലപ്പെടുത്തിയതിന്നും നിനക്കുണ്ടായിരിക്കുമല്ലോ ന്യായങ്ങള്‍ ,ഇതൊക്കെയായിരിക്കും നിന്റെ ധര്‍മ്മമാര്‍ഗം.ഇവിടെ സാത്താന്‍മാര്‍ വേദപുസ്തകം    വായിക്കുന്നു " 
   മുസ്ലിംപക്ഷത്തുനിന്നു അലി കടന്നുവന്നു.പ്രവാചകന്‍ അദ്ദേഹത്തിന്ന് അനുവാദം കൊടുത്തിരുന്നു.ഇക് രിമയുടെ കൂര്‍ത്തപരിഹാസവാക്കുകള്‍ അലിക്ക് നേരിടേണ്ടിവന്നു.
 " അലീ,എടാ തല്ലുകൊള്ളീ,നീ മാത്രമേയുള്ളോ ഇതിന്നു മറുവടിപറയാന്‍ ?"
 വീതിയുള്ള നെഞ്ചും അല്‍പ്പമൊന്നകത്തേക്ക് കുനിഞ്ഞ ശരീരവും ശത്രുവില്‍ ഭീതിജനിപ്പിക്കുന്ന വാക്ക്ചാതുരിയും താത്ത്വികന്റെ വിടര്‍ന്ന കൈകളും അല്ലാഹു അലിക്ക് കനിഞ്ഞുനല്‍കിയതാണ്.അദ്ദേഹത്തിന്റെ ശബ്ദം മരുഭൂമിയില്‍ മുഴങ്ങുന്ന സിംഹഗര്‍ജ്ജനം പോലെ പ്രതിധ്വനിച്ചു.
  " സേനാനായകന്‍ സുഫ് യാന്‍ ,ഞാന്‍ മാത്രമേ മറുവടി പറയാനുള്ളുവോ എന്നു താങ്കളുടെ സുഹൃത്ത്  എന്നോടു ചോദിക്കുന്നു.താലിബിന്റെ മകന്‍ അലി അതിന്ന് യോഗ്യന്‍ തന്നെയാണ്.അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് -ദൈവത്തിന്റെ കരുണാകടാക്ഷങ്ങള്‍ അദ്ദേഹത്തിലുണ്ടാവട്ടെ -അധര്‍മ്മങള്‍ക്കും വിഗ്രഹാരാധനയ്ക്കുമെതിരെ സമരം തുടങ്ങിയ ഒന്നാമത്തെ ദിവസം മുതല്‍ ഞാനദ്ദേഹത്തിന്റെ കൂടെയായിരുന്നു.വിഡ്ഢിത്തങ്ങളും പൊങ്ങച്ചങ്ങളും എഴുന്നള്ളിച്ച് ഞങ്ങളുടെ കൈകളാല്‍ 
വധിക്കപ്പെട്ടവനാണല്ലോ ഇക് രിമയുടെ പിതാവ് അബൂജഹല്‍ ,താങ്കളുടെ ബന്ധുക്കാരെയും ഞങ്ങള്‍ വധിച്ചിട്ടുണ്ട്.എന്തിനെന്ന് ചോദിച്ചുവോ ?ഇല്ല.അത് താങ്കള്‍ ചോദിക്കില്ല.നിങ്ങളൊക്കെ ജനിച്ചുവള ര്ന്ന മക്കാപട്ടണത്തില്‍ തന്നെയാണ് കൂട്ടരേ ഞങ്ങളും ജനിച്ചത്.അല്ലാഹുവിന്റെ ദൂതന്‍ എന്തു തെറ്റ്  ചെയ്തത്കൊണ്ടായിരുന്നു താഇഫിലേക്ക് ഓടിക്കപ്പെട്ടതെന്നു പറയാമോ ?ഞങ്ങളില്‍ ചിലരെയാല്ലാം ചുട്ടുപഴുത്ത മണല്‍പ്പരപ്പിലൂടെ നിങ്ങള്‍ വലിച്ചിട്ടുണ്ട്.അറ്റമില്ലാത്ത കാടത്താമേ,നിന്നെ ഞാന്‍ ഖുറൈശീ സംസ്കാരമെന്നു വിളിക്കട്ടെ.
 സേനാമുഖ്യാ,ആ സമയങ്ങളിലെല്ലാം എവിടെയായിരുന്നു താങ്കളുടെ ധാര്‍മികത.വിശുദ്ധഗേഹത്തി ന്റ്റെ തിരുമുറ്റത്ത് പ്രവാചകന്‍ പ്രണാമത്തിലിരിക്കെ ശിരസ്സിലേക്ക് ഒട്ടകത്തിന്റെ കുടല്‍മാലകള്‍ 
വലിച്ചിട്ടത് നിങ്ങളുടെയൊക്കെ നൈതികത കൊണ്ടായിരിക്കുമല്ലോ.മരുഭൂമിയിലെ വിജനമായ  താഴ്വരയിലേക്ക് ഞങ്ങളെ നിങ്ങളില്‍ ചിലര്‍ ആട്ടിയോടിച്ചു.അന്നൊക്കെ ഞങ്ങള്‍ വിശപ്പടക്കിയിരുന്നത് മരത്തോലുകളും ചെരിപ്പിന്‍ കഷണങ്ങളും വെള്ളത്തില്‍ കുതിര്‍ത്തു കഴിച്ചായിരുന്നു സുഹൃത്തെ ജീവന്‍ നിലനിര്‍ത്തിയത്.അവിടെയും രക്ഷയില്ലാതെ അബ്സീനിയയിലേക്ക് ചിലര്‍ മണ്ടിച്ചെന്നു.അവിടെയുമെത്തിയില്ലെ നിങ്ങള്‍ !അവസാനം ജന്മനാടായ മക്കാപട്ടണത്തെ ഞങ്ങള്‍ക്കുപേക്ഷിക്കേണ്ടി വന്നു.എന്തിനെന്നോ,പ്രവഞ്ചസൃഷ്ടാവിന്റെ ഹിതമനുസരിച്ചു ജീവിക്കാന്‍ മാത്രം.ഒരേയൊരു മുദ്രാവാക്യം ഉഴര്‍ത്തിപ്പിടിക്കാന്‍,അത് ഇത്രയുമാണ്,അല്ലാഹു അല്ലാതെ ആരാധ്യനില്ല,മുഹമ്മദ് അവന്റെ ദൂതനാകുന്നു.
  ഞങ്ങളുടെ ചാരന്മാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്.നിങ്ങളുടെ സൈന്യം ഇവിടെക്ക് വരുന്ന വഴി ഒരിടത്തു അല്പ്പം തങ്ങിയത്രെ.പ്രവാചകന്റെ ഉമ്മ ആമിനയുടെ  ഖബര്‍ അവിടെയുണ്ട്.അത് മാന്തി ജഡം പുറത്തെടുക്കാന്‍ ശ്രമിച്ചില്ലെ.ആ സ്ത്രീ ചെയ്ത തെറ്റെന്തായിരുന്നു ?മുഹമ്മദ് എന്ന കുഞ്ഞിന്നു ജന്മം കൊടുത്തതോ ?
  ഞങ്ങള്‍ക്കൊക്കെയും ഒരു ഭൂതകാലമുണ്ടായിരുന്നു കൂട്ടരേ,അതൊക്കെ നിങ്ങളുടെ വര്‍ത്തമാനകാലമാണ്.സ്വരക്തത്തില്‍ പിറന്ന കുഞ്ഞിനെ കുഴിച്ചുമൂടാത്തവരായി നിങ്ങളില്‍ എത്രപേരുണ്ട് ?നിങ്ങളിപ്പോയും ശവങ്ങള്‍ ഭക്ഷിക്കുന്നു.നിസ്സാരകാര്യത്തിന്ന് ആളെ കൊല്ലുന്നു,ലജ്ജയില്ലാതെ പരസ്യമായി വ്യഭിചരിക്കുന്നു.മദ്യത്തില്‍ മുങ്ങിത്തുടിക്കുന്നു.വിഗ്രഹങ്ങള്‍ക്കുമുന്നില്‍ തലകുനിക്കുന്നു.ഇതിനെയൊക്കെയാണോ നമ്മുടെ ജന്മം ഉപയോഗിക്കേണ്ടത് ?ഇത്തരത്തിലുള്ള സകല തിന്മകളില്‍ നിന്നും ഞങ്ങള്‍ മുക്തി നേടിയിട്ടുണ്ടെങ്കില്‍ അതിന്ന് കാരണം ദൈവനിയുക്തനായ പ്രവാചകന്‍ ഞങ്ങളിലുള്ളതാണ്.
    ഒരല്‍പ്പനേരത്തെ നിശബ്ദദ അവിടെയാകേ പരന്നു.ഇരുപക്ഷവും തങ്ങളുടെ ഭൂതകാലങ്ങളിലേക്കു  മനസ്സിനെ  പായിച്ചതായിരുന്നു.ഇരുപക്ഷത്തുമുണ്ട് രക്തബന്ധുക്കള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തുടങ്ങാവുന്നയുദ്ധത്തില്‍ ആര്‍ക്ക് ആരെയൊക്കെ വധിക്കേണ്ടിവരും. ഏതൊക്കെ തലകളായിരിക്കും ആ മണല്‍ത്തിട്ടയില്‍ കിടന്ന് ഉരുളുന്നത് ?.
   ഈ സമയത്ത് മുഹമ്മദ് മുമ്പോട്ട് കടന്നുവന്നു.ഇതുവരെയും അദ്ദേഹം അണികള്‍ക്ക് വീര്യം നല്കിയതായിരുന്നു.അച്ചടക്കവും ക്ഷമയും കൈവിട്ടുകളഞ്ഞില്ലെങ്കില്‍ വിജയം നിങ്ങളോടൊപ്പമുണ്ടെന്ന് മുഹമ്മദ് ആവര്‍ത്തിച്ചു.പ്രവാചകന്റെ അടുത്തനീക്കമെന്തന്നറിയാന്‍ സകല മിഴികളും അവിടെക്കു കേന്ദ്രീകരി ച്ചു.കൈയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന വാള്‍ മുഹമ്മദ് നീട്ടിപ്പിടിച്ചു.
                  എന്തായിരിക്കും സംഭവിക്കുക,റസൂലിന്റെ വാള്‍ എന്ത് ചെയ്യും.                                                                        






                                                                  (തുടരും)






   

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"