2013, ഡിസംബർ 30, തിങ്കളാഴ്‌ച

അയോധ്യയില്‍ തെളിയുന്ന ബഹദൂര്‍ഷായുടെ മുഖം


ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അയോധ്യക്ക് അതിപ്രധാനമായ മറ്റൊരു സ്ഥാനമുണ്ടെന്നതാണ് അധികം പേരും മനസ്സിലാക്കാത്ത ഒരു യാഥാര്‍ഥ്യം. സമീപകാലങ്ങളില്‍ അയോധ്യ ഒരു വിവാദഭൂമിയായതുകൊണ്ടോ അല്ലെങ്കില്‍ രാഷ്ട്രീയക്കണ്ണുകളുള്ള ഹിന്ദുമത മൗലികവാദികളോ അവരെ അനുകൂലിക്കുന്ന ചരിത്രകാരന്മാരോ യാഥാര്‍ഥ്യം മനത്തപൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതുകൊണ്ടോ ആണ് അങ്ങനെ സംഭവിച്ചത്.
ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബര്‍ വിവാദഭൂമിയായ അയോധ്യയിലെ രാമജന്മസ്ഥാനത്തുതന്നെ ഒരു വലിയ മുസ്ലിം ദേവാലയം പണിതു എന്നത് സ്ഥാപിക്കുന്നതുവഴി മുസ്ലിം വിരോധം വളര്‍ത്തുന്നതിലൂടെ മാത്രമേ അന്തിമമായി തങ്ങളുടെ അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്ന സംഘ്പരിവാരശക്തികളുടെ കണക്കുകൂട്ടല്‍തന്നെയാണ് ഇതിനെല്ലാം പിന്നിലുള്ളത്.
തുര്‍ക്കികളുടെ രക്തം ശരീരത്തിലോടിയിരുന്ന അഫ്ഗാനിസ്താനിലെ രാജാവായ സഹിറുദ്ദീന്‍ മുഹമ്മദ് എന്ന ബാബറാണ് ഇന്ത്യ ആക്രമിച്ച് ഈ മണ്ണില്‍ മുഗള്‍സാമ്രാജ്യം കെട്ടിപ്പടുത്തതെങ്കിലും അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരെ വിദേശത്തുനിന്നുള്ള ആക്രമണകാരികളായ ഹൈന്ദവവിരോധികളായല്ല ഭാരതത്തിലെ ജനങ്ങള്‍ കണ്ടത്.
വിദേശത്തുനിന്ന് വന്ന മുസ്ലിം ആക്രമണകാരികളെപ്പോലെ ഇവിടെ ഭരണം സ്ഥാപിച്ചിരുന്ന ഇബ്രാഹിം ലോധിയെ തോല്‍പിച്ച് ബാബറിന്റെ പട്ടാളം ഈ മണ്ണില്‍ കൊടികുത്തുമ്പോള്‍ ഇന്ത്യയെന്നോ ഭാരതമെന്നോ പേരുവിളിക്കാവുന്ന ഒരു രാഷ്ട്രംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രവസ്തുത. ഭാരതം എന്ന സങ്കല്‍പം പുരാതനമാണെങ്കിലും അത് കേവലമൊരു സങ്കല്‍പം മാത്രമായിരുന്നു. പരസ്പരം യുദ്ധം ചെയ്യുകയും കീഴ്പ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന രാജാക്കന്മാരുടെയും രാജ്യങ്ങളുടെയും ഒരു സംഘാതമായിരുന്നു ഭാരതം. വ്യത്യസ്ത ഭക്ഷണക്രമവും വസ്ത്രധാരണരീതിയും ആചാരങ്ങളുമെല്ലാം ആ രാജ്യങ്ങളെ തികച്ചും വിഭിന്നങ്ങളായി നിര്‍ത്തിയിരുന്ന ഘടകങ്ങളുമായിരുന്നു.
ഭൂമിശാസ്ത്രപരമായി വടക്ക് ഹിമാലയ പര്‍വതനിരകളും തെക്കും പടിഞ്ഞാറും കിഴക്കും സമുദ്രങ്ങളും അതിര്‍ത്തികളായി അതിനിടയില്‍ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമടങ്ങിയ ഇന്ത്യയെന്നത് പുരാണ ഇതിഹാസ സങ്കല്‍പങ്ങളെ ആധാരമാക്കിയുള്ള ഒരു സ്വപ്നരാജ്യം മാത്രമായിരുന്നു.
ചരിത്രത്തില്‍ ഓരോ കാലത്ത് ഓരോരോ ചക്രവര്‍ത്തിമാര്‍ അവരുടേതായ സാമ്രാജ്യങ്ങള്‍ ഇവിടെ സ്ഥാപിക്കുകയുണ്ടായി എന്നത് ഒരു ചരിത്രയാഥാര്‍ഥ്യമായിരുന്നു. പക്ഷേ, അവയൊന്നും ഇന്ത്യാ ഭൂഖണ്ഡം മുഴുവന്‍ വ്യാപിച്ചിരുന്നില്ല. അശോകന്റെയും മറ്റും സാമ്രാജ്യങ്ങളുടെയും കഥയും ഇതുതന്നെയാണ്. ആ സ്ഥാപകര്‍ക്കുശേഷമാകട്ടെ ആ സാമ്രാജ്യങ്ങളെല്ലാം ചെറിയ രാജ്യങ്ങളായി പിരിയുകയും ചെയ്തു.
ഒരുപക്ഷേ, ഈ ഉപഭൂഖണ്ഡത്തില്‍ ഏറെ ഭാഗം കൈയടക്കിവെച്ച ചക്രവര്‍ത്തിമാര്‍ മുഗള്‍ സാമ്രാജ്യത്വത്തില്‍പെട്ടവരായിരുന്നു. പക്ഷേ, അപ്പോഴും വിന്ധ്യശതപുര പര്‍വതനിരകള്‍ക്ക് ഇപ്പുറത്തുള്ള ദക്ഷിണേന്ത്യ മുഗള്‍സാമ്രാജ്യത്വത്തിനു പുറത്തായിരുന്നു എന്നതാണ് വസ്തുത. ആ ദക്ഷിണേന്ത്യയിലേക്കുള്ള ചേര, ചോള, പാണ്ഡ്യ രാജ്യങ്ങള്‍ എന്നും സ്വതന്ത്രമായിരുന്നു. എന്നുവെച്ചാല്‍ വേറിട്ടുനിന്നിരുന്ന ഓരോരോ കാര്യങ്ങള്‍ക്കായി പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന രാജ്യങ്ങള്‍.
യഥാര്‍ഥത്തില്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തെ ചരിത്രത്തിലാദ്യമായി ഒരു കേന്ദ്രീകൃത ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നത്. ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യ എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാമെന്നുള്ള ബ്രിട്ടീഷുകാരുടെ സദ്ഭാവത്തിന്റെ ഭാഗമായിരുന്നു അത്. ആവുന്നിടത്തോളം വെട്ടിപ്പിടിക്കുകയും വെട്ടിപ്പിടിച്ചിടത്തോളം ഭാഗങ്ങള്‍ ഒന്നിച്ചു ഭരിക്കുകയും മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. ആ വെട്ടിപ്പിടിത്തത്തെ ചെറുത്തുതോല്‍പിക്കാന്‍ ശക്തിയുള്ള നാട്ടുരാജ്യങ്ങളോ രാജാക്കന്മാരോ ഇന്ത്യയില്‍ അന്നുണ്ടായിരുന്നില്ല.
ചരിത്രം വിശകലനംചെയ്താല്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. മുഗളസാമ്രാജ്യം അസ്തമിക്കുമ്പോള്‍ ഇന്ത്യയിലുണ്ടായിരുന്ന സ്ഥിതി ഏതാണ്ട് റോമാസാമ്രാജ്യം തകര്‍ന്നപ്പോള്‍ യൂറോപ്പിലുണ്ടായിരുന്ന അതേ സ്ഥിതി തന്നെയാണ്. മുഗളസാമ്രാജ്യം തകര്‍ന്നപ്പോള്‍ വെട്ടിപ്പിടിച്ചിട്ടാണെങ്കിലും ഇന്ത്യയെ ഏകഭരണത്തില്‍ കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍, റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്കുശേഷം യൂറോപ്പ് അനവധി സ്വതന്ത്രരാജ്യങ്ങളായി മാറുമായിരുന്നു എന്നതില്‍ സംശയം വേണ്ട.
ഇവിടെയാണ് ഇന്ത്യയിലെ ജനങ്ങളില്‍ ഒരു ഐക്യബോധം സൃഷ്ടിക്കുന്നതില്‍ മുഗള്‍ ഭരണാധികാരികള്‍ വഹിച്ചിട്ടുള്ള പങ്ക് വിലപ്പെട്ടതായി ഉത്തരേന്ത്യയിലെ ജനങ്ങള്‍ കണക്കാക്കിയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കേണ്ടിവരുന്നത്.  മതസൗഹാര്‍ദതയുടെയും സര്‍വമത സാഹോദര്യത്തിന്റെയും മാതൃകയായി മാറിയ അക്ബറെപ്പോലുള്ള ചക്രവര്‍ത്തിമാര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടുകയും ചെയ്തിരുന്നു.
അത്തരത്തിലുള്ള ആദരവിന്റെ വിളംബരമാണ് 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്രൃസമരത്തില്‍ മുഴങ്ങിയത്. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ശിപായി ലഹളയെന്ന് മുദ്രകുത്തിയ ഈ സമരം ബ്രിട്ടീഷിന്ത്യന്‍ സേനയിലെ ശിപായികളെന്ന് വിളിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ വ്യാപകമായി നടത്തിയ കലാപമായിരുന്നു.
  ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ കലാപത്തിന് പല വ്യാഖ്യാനങ്ങളും നല്‍കിയിരുന്നു. അക്കാലത്ത് പട്ടാളക്കാര്‍ക്ക് നല്‍കിയ പുതിയതരം തോക്കുകളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ഒരു വ്യാഖ്യാനം. തോക്കുകളില്‍ ഉപയോഗിക്കേണ്ട തിരകളുടെ (ബുള്ളറ്റ്) ഒരറ്റം പട്ടാളക്കാര്‍ കടിച്ചതിനുശേഷമാണ് തോക്കില്‍ വെക്കേണ്ടിയിരുന്നത്.
ആ തിരകളുടെ അറ്റത്ത് പുരട്ടിയിട്ടു ള്ളത് പശുവിന്റെയും പന്നിയുടെയും നെയ്യാണെന്നും അത് ഹിന്ദുക്കളെയും മുസ്ലിംകളെയും അശുദ്ധരാക്കി പിന്നീട് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നുമുള്ള പ്രചാരണം അഴിച്ചുവിട്ടുകൊണ്ട് അവരെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ വ്യാഖ്യാനം ചെയ്തത്. പക്ഷേ,  ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ പട്ടാളക്കാരുടെ വ്യാപകമായൊരു കലാപംതന്നെയായിരുന്നു 1857ല്‍ നടന്നത്. അതുകൊണ്ടാണ് അതിനെ ഒന്നാം സ്വാതന്ത്രൃസമരം തന്നെയായി പിന്നീട് ചരിത്രത്തിന് അംഗീകരിക്കേണ്ടിവന്നത്.
കലാപകാരികളായ ഇന്ത്യന്‍ പട്ടാളക്കാര്‍ ഉത്തരേന്ത്യയിലെ പ്രത്യേകിച്ച് ഇന്നത്തെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ബ്രിട്ടീഷുകാരെ വധിച്ചും സ്വത്തുക്കള്‍ നശിപ്പിച്ചുംകൊണ്ട് ദല്‍ഹിയിലേക്ക് മാര്‍ച്ച്ചെയ്യുകയാണുണ്ടായത്. ഇതില്‍ കലാപകാരികളായ ഇന്ത്യന്‍ പട്ടാളക്കാരുടെ ഒരു വലിയ വ്യൂഹം ഇന്ന് വിവാദവിഷയമായി നില്‍ക്കുന്ന അയോധ്യയില്‍നിന്നാണ് പടപ്പുറപ്പാട് ആരംഭിച്ചത്. ഈ ഒന്നാം സ്വാതന്ത്രൃസമരം ആരംഭിക്കുമ്പോള്‍തന്നെ ഇന്ത്യന്‍ പട്ടാളക്കാര്‍ തങ്ങളുടെ നേതാവായും രാജ്യത്തിന്റെ അവകാശിയായും കണ്ടിരുന്നത് അന്ന് ജീവിച്ചിരുന്ന മുഗള്‍രാജവംശത്തിലെ അന്നത്തെ അവകാശി ബഹദൂര്‍ഷാ ചക്രവര്‍ത്തിയെയാണ്. അപ്പോള്‍ അധികാരമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യാ രാജ്യത്തിന്റെ ഭരണാവകാശി ബഹദൂര്‍ഷാ ചക്രവര്‍ത്തിയാണെന്നും ബ്രിട്ടീഷുകാരെ ഇവിടെനിന്ന് തുരത്തിയാല്‍ അദ്ദേഹമായിരിക്കും ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുകയെന്നും ആയിരക്കണക്കിന് വരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രഖ്യാപിച്ചിരുന്നു.
ഇന്ന് ഹിന്ദുമത മൗലികവാദികള്‍ പറയുന്നതുപോലെ അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് രാമജന്മസ്ഥാനം എന്ന് അവകാശപ്പെടുന്ന സ്ഥലത്ത് മുസ്ലിം പള്ളി നിര്‍മിച്ചതിനാല്‍ മുഗളന്മാരോട് അടങ്ങാത്ത പകയുള്ളവരായിരുന്നു ഹിന്ദുക്കളെങ്കില്‍ സ്വാതന്ത്രൃസമരത്തിനിറങ്ങിയ ഹൈന്ദവരായ ഇന്ത്യന്‍ പട്ടാളക്കാര്‍ മുഗള്‍ രാജവംശത്തില്‍ അവശേഷിച്ച ബഹദൂര്‍ഷായെ തങ്ങളുടെ നേതാവായും ഇന്ത്യയുടെ ഭാവിചക്രവര്‍ത്തിയായും പ്രഖ്യാപിക്കുമായിരുന്നോ? ചരിത്രത്തില്‍ അധികമാരും കാണാത്ത ചില ചിത്രങ്ങളാണിത്.
വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ രാജ്യം കാണുന്ന അയോധ്യയിലെ ശ്രീരാമന്‍ വാസ്തവത്തില്‍ ഒരു രാഷ്ട്രീയ ശ്രീരാമന്‍തന്നെയാണെന്ന് വിശ്വസിക്കാന്‍ യുക്തിബോധമുള്ളവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നായി ഈ ചരിത്രവസ്തുതയെ കാണാന്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നതും ഈ യാഥാര്‍ഥ്യങ്ങളാണ്.

2013, ഡിസംബർ 2, തിങ്കളാഴ്‌ച

ബാബരിമസ്ജിദില്‍ രാമന്‍ പ്രത്യക്ഷപ്പെട്ടതെങ്ങ?




   1949 ജൂണ്‍ 1 മുതല്‍ 1950 മാര്‍ച്ച് 14 വരെ ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായിരുന്നു കെ.കെ. നായര്‍. മഹന്ത് ദിഗ് വിജയ് നാഥിന്‍റെ സുഹൃത്തായിരുന്ന അദ്ദേഹം പിന്നീടു ജനസംഘത്തിന്റെ ടിക്കറ്റില്‍ ബഹ്റയില്‍നിന്നു ലോക്സഭയിലേക്കു മല്‍സരിച്ചു വിജയിക്കുകയുണ്ടായി. ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കുറഞ്ഞ കാലത്തിനിടയ്ക്ക് ഫൈസാബാദ് ജില്ലയില്‍ പല നിഗൂഢപദ്ധതികളും അദ്ദേഹം നടപ്പാക്കി. അതിലൊന്ന് ബാബരിമസ്ജിദിനെതിരായതായിരുന്നു. മറ്റു ഗൂഢീക്കങ്ങളിലൂടെ ഫൈസാബാദിന്റെ പരിസരങ്ങളിലെ ഏക്കര്‍കണക്കിനു ഭൂമിയാണു നായര്‍ കൈവശപ്പെടുത്തിയത്. 
സ്വാര്‍ഥനേട്ടേങ്ങള്‍ക്കു വേണ്ടി മാത്രം മതത്തെ കൂട്ടുപിടിക്കുന്ന ഒരു യഥാര്‍ഥ വര്‍ഗീയവാദിയായിരുന്നു നായര്‍. ഈ ഉദ്യമത്തിനു കറുപ്പ് ആയിരുന്നു അദ്ദേഹത്തിന്റെ ആയുധം. അതിന്റെ ഇരയായതോ, ഉദാസീന്‍ വിഭാഗത്തിന്റെ ഏറ്റവും പുരാതന അമ്പലങ്ങളിലൊന്നായ റാനോപാലി നാനാക്ഷാഹി ടെമ്പിളും. 
അയോധ്യയുടെ പ്രാന്തപ്രദേശത്തുള്ള റാനോപാലി നാനാക്ഷാഹി അമ്പലം ഉദാസീന്‍ വിഭാഗത്തിന്റെ മുഖ്യ ആശ്രമമാണ്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ മൂത്ത മകനായ ഗുരു ശ്രീചാന്ദ് 17ാം നൂറ്റാണ്ടിലാണ് ഉദാസീന്‍ വിഭാഗത്തിനു തുടക്കമിട്ടത്. പിന്നീടു ഗുരുനാനാക്കിന്റെ അുയായികള്‍ ഉദാസീന്‍ വിഭാഗവുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോള്‍ അവര്‍ ഹിന്ദുമതത്തിലേക്കു തിരിയുകയായിരുന്നു. ശങ്കരാചാര്യരുടെ തത്ത്വശാസ്ത്രമായ അദ്വൈതമാണ് അവര്‍ പിന്തുടര്‍ന്നത്. 
അവധിലെ നവാബ് ഉദാരമായി നല്‍കിയിരുന്ന ഒരുപാട് ഫലഭൂയിഷ്ഠമായ ഭൂമി 1949ല്‍ റാനോപാലി നാനാക്ഷാഹി അമ്പലത്തിനു സ്വന്തമായുണ്ടായിരുന്നു. നവാബ് അസദുദ്ദീന്‍ ദൌല (1775-97) സംഭാവനചെയ്ത ആയിരം ബിഗ വലുപ്പമുള്ള പ്ളോട്ടിന്റെ മധ്യത്തിലാണ് ഈ അമ്പലം നിര്‍മിച്ചിരിക്കുന്നത്. സരയൂനദിയുടെ മറുകരയിലും ആയിരക്കണക്കിനു ബിഗ വലുപ്പമുള്ള ഭൂമി ഈ അമ്പലത്തിനു സ്വന്തമായുണ്ടായിരുന്നു. 
ബാബരിമസ്ജിദിനെ അമ്പലമായി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനു പിന്നിലും നായരുടെ അത്യാര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. അയോധ്യയിലെ പ്രമുഖ സന്ന്യാസിമാരുമായും ഹിന്ദു മഹാസഭയുടെ നേതാക്കളായ മഹന്ത് ദിഗ്വിജയ് നാഥ്, ഗോപാല്‍സിങ് വിശാരദ് എന്നിവരുമായും നായര്‍ക്ക് സൌഹൃദമുണ്ടായിരുന്നു. ഹിന്ദു മഹാസഭയും കൂട്ടരും വളരെ വിസ്തൃതമായ ഭൂമി നായര്‍ക്കു നല്‍കിയിരുന്നു. അയോധ്യയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന പലരും പറയുന്നത്, ഫൈസാബാദില്‍ ജില്ലാ മജിസ്ട്രേറ്റായിരിക്കെ നായര്‍ ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമായാണ് മഹാസഭയുടെ ആളുകള്‍ നായര്‍ക്കു ഭൂമി നല്‍കിയതെന്നാണ്. 
ബാബരിമസ്ജിദില്‍ 'അദ്ഭുതം' പ്രത്യക്ഷപ്പെട്ട ഉടനെ ഒരുപാടു സംഭാവനകള്‍ നായര്‍ക്കു ലഭിച്ചു. ലാഖ്പെര്‍വാബാഗ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വലിയ മാവിന്‍തോട്ടമായിരുന്നു അവയില്‍ ഏറ്റവും ശ്രദ്ധേയം. ഒരുലക്ഷം മരങ്ങളുള്ള തോട്ടം എന്നാണ് ലാഖ്പെര്‍വാബാഗ് എന്നതിന്റെ അര്‍ഥം. ഫൈസാബാദ്-റായ്ബറേലി റോഡിനോടു ചേര്‍ന്നുള്ള ഈ തോട്ടം നായര്‍ക്കു നല്‍കിയതില്‍ മുഖ്യ പങ്കുവഹിച്ചത് രാമാനന്ദി എസ്റാബ്ളിഷ്മെന്റാണ്. 
 ഭൂപ്രഭുക്കന്മാരും ചെറുരാജാക്കന്മാരും നായര്‍ ഫൈസാബാദിലെ മജിസ്ട്രേറ്റായിരിക്കെ കടുത്ത പ്രതിസന്ധികള്‍ നേരിട്ടു. 1949-50 കാലഘട്ടത്തില്‍ നായര്‍ ഭൂസ്വത്ത് കുന്നുകൂട്ടാന്‍ തുടങ്ങിയപ്പോള്‍ ഭൂപ്രഭുക്കളുടെയും ചെറുരാജാക്കന്മാരുടെയും സാമ്രാജ്യം തകരാന്‍ തുടങ്ങി. ഭൂപ്രഭുത്വം ഇല്ലാതാക്കാനുള്ള നിയമവും (സമീന്ദാരി അബോളിഷന്‍ ബില്‍) ഭൂപരിഷ്കരണ ബില്ലും (ലാന്‍ഡ് റിഫോം ബില്‍) 1949 ജൂലൈയില്‍ യു.പി. അസംബ്ളിയില്‍ അവതരിപ്പിക്കുകയും 1951 ജുവരി 16നു അംഗീകരിക്കപ്പെടുകയും ചെയ്തു. 1952 മെയ് 5നു സുപ്രിംകോടതി ഈ നിയമത്തിന് അംഗീകാരം നല്‍കി. 
ടാക്സ് കുന്നുകൂടിയതിനാല്‍ ഭൂപ്രഭുക്കന്മാര്‍ സമ്മര്‍ദ്ദത്തിലായ സമയമായിരുന്നു അത്. അതുകൊണ്ട് ഭൂപ്രഭുത്വം ഇല്ലാതാക്കാനുള്ള നിയമം കൊണ്ടുവരുന്നതിനു മുമ്പ് ടാക്സ് അടയ്ക്കാത്തവരുടെ സ്വത്തുക്കള്‍ ഗവണ്‍മേന്‍റിന് അധീനപ്പെടുത്താന്‍ അനുമതി നല്‍കുന്ന എന്‍കംബോഡ് എസ്റ്റേറ്റ്സ് ആക്ട് കൊണ്ടുവന്നു. 
ഫൈസാബാദില്‍ നായരുടെ സിവില്‍ കേസുകള്‍ കൈകാര്യം ചെയ്ത അഡ്വ. സാധുസരണ്‍ മിശ്ര ഓര്‍ക്കുന്നു: "ഈ അവസരം മുതലാക്കുന്നതിക്കുനെറിച്ച് നായര്‍ ചിന്തിച്ചു. ഗവണ്‍മെന്റിലേക്ക് ടാക്സ് അടയ്ക്കുന്നതില്‍ അപാകത വരുത്തിയതിനുള്ള നഷ്ടപരിഹാരമെന്ന പേരില്‍ ഈ മേഖലയിലെ വിവിധ എസ്റേറ്റുകളുടെ നിയന്ത്രണത്തിലുള്ള പ്ളോട്ടുകള്‍ നായര്‍ കൈവശപ്പെടുത്താന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം കൈവശപ്പെടുത്തിയതില്‍ പ്രമുഖമായ ഒന്ന് ലോര്‍പുര്‍ എസ്റേറ്റിന്റേതായിരുന്നു. ഫൈസാബാദിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ വളര്‍ന്നുവരുന്ന ഒരു കാംപസിനു മധ്യത്തിലായിരുന്നു ലോര്‍പുര്‍ ഹൌസ് എന്ന പേരിലുള്ള ആ പ്ളോട്ട് സ്ഥിതി ചെയ്തിരുന്നത്. കുറച്ചു കാലം ഇതു നായരുടെ താമസസ്ഥലമായിരുന്നു. പിന്നീട് ചെറിയ റസിഡന്‍ഷ്യല്‍ പ്ളോട്ടുകളായി വില്‍പ്പന നടത്തി. നഗരത്തിന്റെ ഹൃദയഭാഗത്ത് നായര്‍ കോളനി എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന സ്ഥലം ഇതാണ്.''1 

അശോക് ബ്രഹ്മചാരിയുടെ പോരാട്ടം:

ഹിന്ദുമഹാസഭയുടെ അയോധ്യയുമായി ബന്ധപ്പെട്ട പദ്ധതികളിലെ അപകടം മനസ്സിലാക്കിയ കെ.കെ. നായരെ നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു അക്ഷയ് ബ്രഹ്മചാരി. അഹിംസയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം ഉറച്ച ഗാന്ധിയായിരുന്നു. 
1949ല്‍, മുപ്പത്തിമൂന്നുകാരായ അക്ഷയ് ബ്രഹ്മചാരി ഫൈസാബാദ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും ഉത്തര്‍പ്രദേശിന്റെ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയിലെ അംഗവുമായിരുന്നു. ഹിന്ദു വര്‍ഗീയവാദികള്‍ ബാബരിമസ്ജിദിനെതിരേ നീങ്ങുന്നതില്‍ ദുഃഖിതനായിരുന്നു അദ്ദേഹം. 1949 നവംബര്‍ മധ്യത്തില്‍ വര്‍ഗീയവാദികള്‍ മുസ്ലിംശ്മശാനങ്ങള്‍ തുരക്കാനും മസ്ജിദിനു പുറത്തുള്ള ശ്മശാനം അശുദ്ധമാക്കാനും തുടങ്ങിയപ്പോള്‍ ബ്രഹ്മചാരി നേരിട്ട് അവിടം സന്ദര്‍ശിക്കുകയും ജില്ലാ കലക്ടറായ കെ.കെ. നായരെ വിവരം ധരിപ്പിക്കുകയും ചെയ്തു. എല്ലാം ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാല്‍, അധികം വൈകാതെത്തന്നെ അദ്ദേഹത്തിനു യാഥാര്‍ഥ്യം ബോധ്യപ്പെട്ടു. നായരുമായി വിവരം ചര്‍ച്ചചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഒരു സംഘം ബ്രഹ്മചാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും അദ്ദേഹത്തെ മൃഗീയമായി ആക്രമിക്കുകയും ചെയ്തു. ഗൂഢമാര്‍ഗത്തിലൂടെ പള്ളി കൈക്കലാക്കുന്നതിനു കേവലം ഒരു മാസം മുമ്പ്, അഥവാ 1949 വംബര്‍ 15നാണ് ഇതു സംഭവിച്ചത്. 
പള്ളിക്കകത്തു യഥാര്‍ഥത്തില്‍ വിഗ്രഹം വയ്ക്കുന്നതിനു മുമ്പുതന്നെ ഹിന്ദു മഹാസഭക്കാരുടെയും 'വിരക്ത'യുടെയും വര്‍ഗീയ കാംപയിനുകള്‍ക്കെതിരേ ബ്രഹ്മചാരി പ്രതിഷേധം തുടരുന്നുണ്ടായിരുന്നു. ബാബരിമസ്ജിദ് വീണ്ടടുക്കാന്‍ വേണ്ടി നിയമപരമായ നടപടികളില്‍ ഏര്‍പ്പെടുന്നതിനു വേണ്ടി അയോധ്യയിലെ മുസ്ലിംകള്‍ക്കു പുറത്തുവരാനാവാത്ത വിധമുള്ള അന്തരീക്ഷം സൃഷ്ടിച്ചതിനു ബ്രഹ്മചാരി കോണ്‍ഗ്രസ് നേതാവായ ബാബാ രാഘവ്ദാസ് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചു. അഭിരാംദാസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അക്രമികള്‍ കടന്നുകയറി പള്ളിയില്‍ സ്ഥാപിച്ച വിഗ്രഹം നീക്കംചെയ്ത് മുസ്ലിംകള്‍ക്കു വിട്ടുകൊടുക്കണമെന്ന് കെ.കെ. നായരെ ആദ്യമായി ഓര്‍മിപ്പിച്ചതും ബ്രഹ്മചാരിയായിരുന്നു. അന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തരമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ബ്രഹ്മചാരി 1950 ഫെബ്രുവരി 20നു സമര്‍പ്പിച്ച നിവേദനത്തില്‍, ആഗ്രഹമുണ്ടായിരുന്നെങ്കില്‍ 1949 ഡിസംബര്‍ 23നു തന്നെ നായര്‍ക്ക് എളുപ്പത്തില്‍ പള്ളിയില്‍ നിന്നു വിഗ്രഹം നീക്കം ചെയ്യാമായിരുന്നു എന്നെഴുതി: "1949 ഡിസംബര്‍ 23നു ഉച്ചയ്ക്ക് ഏകദേശം 12 മണിക്ക് ഞാന്‍ ജില്ലാ മജിസ്ട്രേറ്റിനോടൊപ്പം ബാബരിമസ്ജിദിലെത്തി. അപ്പോള്‍ അവിടെ വിഗ്രഹമുണ്ടായിരുന്നു. പള്ളിക്കടുത്ത് കുറച്ച് ആളുകള്‍ കൂട്ടംകൂടിനിന്നിരുന്നു. അപ്പോള്‍തന്നെ വിഗ്രഹം നീക്കം ചെയ്തു പള്ളിയെ എളുപ്പത്തില്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍, ജില്ലാ മജിസ്ട്രേറ്റ് ഹിന്ദുത്വ ഭീകരര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.''2 
പ്രശ്ം പരിഹരിക്കുന്നതില്‍ നായര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെങ്കിലും തന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ ബ്രഹ്മചാരി ഒരുക്കമല്ലായിരുന്നു. ഒറ്റയാനായി സഞ്ചരിച്ചുകൊണ്ട് അയോധ്യയിലെയും ഫൈസാബാദിലെയും ബാബരിമസ്ജിദിന്റെ എതിരാളികള്‍ക്കെതിരേയുള്ള പ്രതിഷേധം അദ്ദേഹം തുടര്‍ന്നു. അദ്ദേഹത്തിനു പിന്തുണയുമായി വരാന്‍ കഴിയാത്തവിധം ഭയപ്പെട്ടവരായിരുന്നു മുസ്ലിംകള്‍. അദ്ദേഹത്തെ ഇസ്ലാം പക്ഷപാതിയെന്നും പ്രനശ്ക്കാരനെന്നും ഹിന്ദുത്വര്‍ മുദ്രകുത്തി. ദിവസങ്ങള്‍ക്കകം ബ്രഹ്മചാരിക്ക് അയോധ്യ വിട്ടുപോകേണ്ടിവന്നു. പിന്നീട് അദ്ദേഹത്തിന്റെ വീടു കൊള്ളയടിക്കപ്പെട്ടു. 
എന്നാല്‍, ഇത് അക്രമത്തിനെതിരേ പോരാടാനുള്ള ബ്രഹ്മചാരിയുടെ കരുത്തു വര്‍ധിപ്പിച്ചതേയുള്ളൂ. ഏതെങ്കിലും സമുദായത്തിന്റെ വിശ്വാസങ്ങളുമായോ ചരിത്രവുമായോ അയോധ്യയിലെ ഇപ്പോഴത്തെ സംഭവത്തിനു ബന്ധമില്ലെന്നും എല്ലാം വലിയ രാഷ്ട്രീയപദ്ധതികളുടെ ഭാഗമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെപോയാല്‍ കൂടുതല്‍ കരുത്തു നേടുമെന്നും വര്‍ഗീയ വിദ്വേഷം ജ്വലിപ്പിക്കാന്‍ പുതിയ വിഷയങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. 
മുസ്ലിം ശ്മശാനവും ബാബരിമസ്ജിദും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളോടൊപ്പം മറ്റു ചില സംഭവങ്ങളും അയോധ്യയില്‍നിന്നും ഫൈസാബാദില്‍നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടു. അവയിലൊന്ന് ഒരു ദേശീയമുസ്ലിം നടത്തിയിരുന്ന ഫൈസാബാദിലെ 'സ്റാര്‍ ഹോട്ടല്‍' കെ.കെ. നായര്‍ ഒഴിപ്പിച്ചതായിരുന്നു. ഫൈസാബാദിലെ ഒരു പ്രമുഖ മുസ്ലിമിനെ അപമാനിക്കുന്നതിലൂടെ സമുദായത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുക എന്നതായിരുന്നു ലക്ഷ്യം. 1950 ആഗസ്ത് 19നു പ്രമുഖ ഗാന്ധിയും ഹരിജന്‍ വാരികയുടെ പത്രാധിപരുമായ കെ.ജി. മശ്റുവാല ഇങ്ങനെ റിപോര്‍ട്ട് ചെയ്തു: "ആ ഹോട്ടലില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടന്ന് ഒരു ദിവസം ആരോ ഒരാള്‍ കലക്ടറെ അറിയിച്ചു. ഹോട്ടല്‍ പരിശോധിച്ച അധികൃതര്‍ക്ക് അത്തരത്തിലുള്ളതൊന്നും കണ്ടത്താനായില്ല. ആ ഹോട്ടലിന്റെ പരിസരത്ത് നാലു പേരുണ്ടായിരുന്നു. അവരിലൊരാള്‍ ബിസ്കറ്റ് വാങ്ങാന്‍ വേണ്ടി സുല്‍ത്താന്‍പൂരില്‍ നിന്നു വന്നതായിരുന്നു. സെക്ഷന്‍ 109 ക്രിമിനല്‍ വകുപ്പുപ്രകാരം അദ്ദേഹം അറസ്റ് ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. ഹോട്ടല്‍ നടത്തിപ്പുകാരാട് അവിടന്ന് ഒഴിയാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കലക്ടറുടെ സാന്നിധ്യത്തില്‍ അപ്പോള്‍ തന്നെ ഹോട്ടല്‍ ഒഴിയുകയും ചെയ്തു. പിന്നീട് ആ ഹോട്ടലിന്റെ ഉടമസ്ഥത മറ്റൊരാള്‍ക്കു നല്‍കി. അയാള്‍ 'ഗോമതി ഹോട്ടല്‍' എന്ന പേരില്‍ ആ ഹോട്ടല്‍ തുറന്നു. അതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ ജഡ്ജിയും മറ്റു ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 'സ്റാര്‍ ഹോട്ടലി'ന്റെ ഉടമ ഒരു പഴയ ദേശീയമുസ്ലിമായിരുന്നെന്നും അതുകൊണ്ടുതന്നെ ഒരുകാലത്ത് മുസ്ലിംലീഗ് അദ്ദേഹത്തെ ബഹിഷ്കരിച്ചിരുന്നു എന്നും പറയപ്പെടുന്നു. 
പള്ളിയില്‍ വിഗ്രഹം വയ്ക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് മേല്‍ വിവരിച്ച സംഭവമുണ്ടായത്. സ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥനായിരുന്ന മുഹമ്മദ് ബഷീറിന്റെ മകനായ മുഹമ്മദ് അഹ്മദിന്റെ അഭിപ്രായത്തില്‍, ഈ സംഭവം ആ പ്രദേശത്തെ മുസ്ലിംകളില്‍ കടുത്ത ഭീതിയുണ്ടാക്കി. അതിനെത്തുടര്‍ന്ന് അവിടെ നിന്നു പലരും കിഴക്കന്‍ പാകിസ്താനിലേക്കു കുടിയേറി. 
മുസ്ലിംകളെ കിഴക്കന്‍ പാകിസ്താനിലേക്കോ പടിഞ്ഞാറന്‍ പാകിസ്താനിലേക്കോ കുടിയേറാന്‍ നിര്‍ബന്ധിതരാക്കുക എന്നതായിരുന്നു ഒരുപക്ഷേ നായരുടെയും ഹിന്ദുസംഘടനകളുടെയും ലക്ഷ്യം. എന്നാല്‍, ബഷീര്‍ വെല്ലുവിളികളെ ധീരതയോടെ നേരിട്ടു. എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ടിവന്നുവെങ്കിലും കഠിനാധ്വാത്തിനു ഫലമുണ്ടായി. 1998ല്‍ അദ്ദേഹം മരിക്കുന്നതിനു മുമ്പ് പുതിയൊരു ബേക്കറി തുടങ്ങി. മുഹമ്മദ് അഹ്മദിന്റെ നിയന്ത്രണത്തില്‍ ബഷീറിന്റെ പേരമക്കള്‍ നടത്തുന്ന ആ ബേക്കറി ഇന്നു ഫൈസാബാദിലെ അതിപ്രശസ്തമായ ബേക്കറികളിലൊന്നാണ്. മുമ്പ് സ്റാര്‍ ഹോട്ടല്‍ ഉണ്ടായിരുന്നതിന്റെ സമീപത്താണ് ഇതു സ്ഥിതിചെയ്യുന്നത്. 
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"